2006ൽ അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസത്തിനകം സ്വാശ്രയ പ്രൊഫഷണൽ കോളേജ് നിയമം പാസാക്കി. സംഘടിത മേഖലയിലെ പത്തുലക്ഷത്തോളം തൊഴിലാളികൾക്ക് ക്ഷേമനിധിയും പെൻഷനും, ആ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കു പ്രസവാവധിയും ഉറപ്പുവരുത്തുന്ന ക്ഷേമനിധി നിയമവും പാസാക്കി. വിവാദങ്ങൾക്കിടയിലും വികസനത്തിന്റെ പാത തേടുന്ന മുഖ്യമന്ത്രി എന്ന പേര് അച്യുതാനന്ദൻ നേടിയെടുത്തു.
സത്യം, ധർമ്മം, നീതി, കരുണ ഇവയ്ക്കൊന്നും ഇന്ന് സമൂഹത്തിൽ വിലയില്ലാതായോ...? പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ആഗോളവൽക്കരണ കമ്പോളവൽക്കരണ കാലത്ത് തെളിയുകയാണോ...? ഒരിക്കൽ അധമമെന്ന് കരുതി മലയാളികൾ തിരസ്കരിച്ചവയൊക്കെ ഉത്തമം അല്ലെങ്കിൽ തന്നെയും പ്രായോഗികതയുടെയും സാമർത്ഥ്യത്തിന്റെയും ന്യായവാദങ്ങളുടെ പിൻവാതിലിലൂടെ പുനപ്രവേശം നേടിയ കാലം..! മേൽപ്പറഞ്ഞതാണ് പൊതുസമൂഹ നിരീക്ഷകരുടെ പക്ഷം.
എന്നാൽ ഈ കാഴ്ചപ്പാട് അത്ര ശരിയല്ലെന്ന് സാധാരണക്കാരായ മലയാളികൾ ഒരുമിച്ച് വിളിച്ചുപറഞ്ഞതായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ചുരുങ്ങിയ പക്ഷം സാധാരണക്കാരായ മലയാളികൾ ഇന്നും ധാർമിക മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്ന് ആ ഫലം തെളിയിച്ചു. വാസ്തവത്തിൽ എ.കെ. ആന്റണിയുടെയും പിന്നീട് ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തിൽ അധികാരത്തിൽ അഞ്ചുവർഷം ഭരിച്ച ഐക്യജനാധിപത്യമുന്നണി സർക്കാർ ഭരണപരമായ കാര്യക്ഷമതയിലോ, കേരളത്തെ സാമ്പത്തിക വികസന പാതയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിലോ ഒട്ടും മോശമായിരുന്നില്ല.
ഉമ്മൻചാണ്ടി ആകട്ടെ കാലഹരണപ്പെട്ട ചില ധാരണകളും പ്രയോഗങ്ങളും മൂലം കെട്ടിക്കിടന്ന് ജീർണിച്ച പല അറകളുടെയും വാതായനങ്ങൾ ശക്തിയോടെ തള്ളി തുറന്നു. അവിടെ പുതിയ കാറ്റും വെളിച്ചവും കൊണ്ടെത്തിക്കാൻ ധീരമായ ശ്രമങ്ങൾ നടത്തുകയും ചെയ്തു. പ്രത്യേകിച്ച് സമ്പത്തിന്റെ പുനർവിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പിന്നിട്ട നീണ്ട കാലത്തിനുശേഷം വിതരണത്തിന് ഇനി അറയിൽ ഒന്നും ബാക്കിയില്ലാതെ കേരളത്തിൽ ഇനി അറ നിറക്കുകയാണ് അത്യന്താപേക്ഷിതം എന്ന ബോധ്യത്തോടെ പൊതുവഴികൾ ആരാഞ്ഞ ആദ്യ സർക്കാരും അതായിരുന്നു. സാഹചര്യങ്ങൾ എൽ.ഡി.എഫിനെ തള്ളിയിട്ട പുതുവഴിയിൽ യു.ഡി.എഫ് സന്തോഷപൂർവ്വം യാത്ര തുടർന്നു. മാത്രം പുതുവഴി ശരിയോ തെറ്റോ എന്നത് മറ്റൊരു പ്രശ്നം..!
പക്ഷേ പഴയ വഴി കാലാഹരണപ്പെട്ടതെന്ന് തെളിഞ്ഞാൽ പുതുവഴി പരീക്ഷിക്കാതെ വയ്യല്ലോ. എന്നിട്ടും എന്തുകൊണ്ട് ഉമ്മൻചാണ്ടി നയിച്ച ആ മുന്നണിയെ മലയാളികൾ ഇത്ര നിഷ്കരുണം പുറത്താക്കി...? ധാർമികതയുടെ തലത്തിൽ നടത്തിയ ഒത്തുതീർപ്പുകൾക്കാണ് വാസ്തവത്തിൽ യു.ഡി.എഫിന് ഇത്ര കനത്ത ശിക്ഷ മലയാളികൾ നൽകിയത്. മൂല്യ രഹിതമായ പണാധിപത്യത്തിന്റെ താണ്ഡവമാണ് ആ സർക്കാർ പ്രോത്സാഹിപ്പിച്ചത് എന്ന് മലയാളി വിശ്വസിച്ചുപോയി. അഴിമതിയും കൊള്ളയും സ്ത്രീപീഡനവും ഗുണ്ടാവിളയാട്ടവും സർവ്വോപരി സമ്പന്നനോട് മാത്രമുള്ള ആഭിമുഖ്യവും മാത്രമാണ് ആ സർക്കാരിന്റെ കാലത്തെ നാട്ടുനടപ്പ് എന്ന് അവർക്കു തോന്നിപ്പോയി..!
വാസ്തവത്തിൽ ഇതിലൊക്കെ പ്രതിഷേധിക്കാനും അപ്രത്യക്ഷമായതെന്ന് കരുതപ്പെട്ട മൂല്യങ്ങളിൽ തങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു എന്ന് വിളിച്ചു പറയാനും സാധാരണ മലയാളി കാണിച്ച ആവേശമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയം. ഈ മൂല്യങ്ങളെ ഗൗനിക്കാതിരുന്ന യു.ഡി.എഫിന് പകരം അവയുടെയൊക്കെ മൂർത്തിമദ്ഭാവം പൂണ്ടതാണ് എൽ.ഡി.എഫ് എന്നൊന്നും ധരിച്ചല്ല ഇത്ര വലിയൊരു വിജയം അവർക്ക് മലയാളികൾ സമ്മാനിച്ചതെന്ന് ഉറപ്പ്.
തമ്മിൽ ഭേദമെന്ന് അവർ കരുതിക്കാണും. എന്നാൽ അത് മാത്രമല്ല എൽ.ഡി.എഫിന്റെ നായകനായി ഉയർന്നുവന്ന ഒരു വ്യക്തിയിലെങ്കിലും മലയാളി ധാർമികതയുടെ മൂല്യങ്ങൾ കണ്ടെന്ന് ഉറപ്പ്. അതായിരുന്നു വി.എസ്. അച്യുതാനന്ദൻ. കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷ നേതാവായിരുന്ന കാലം ധാർമികതയുടെ മൂല്യങ്ങൾക്ക് വേണ്ടി ഇത്രയധികം ശബ്ദമുയർത്തിയ മറ്റൊരാൾ ഉണ്ടായിരുന്നില്ല. അങ്ങിനെ വി.എസ് മലയാളിയുടെ പ്രത്യാശയുടെ ബിംബം ആകുകയായിരുന്നു.
അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസത്തിനകം തന്നെ സ്വാശ്രയ പ്രൊഫഷണൽ കോളേജ് നിയമം പാസാക്കിയെടുക്കാൻ കഴിഞ്ഞു. സംഘടിത മേഖലയിലെ പത്തുലക്ഷത്തോളം തൊഴിലാളികൾക്ക് ക്ഷേമനിധിയും പെൻഷനും, ആ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കു പ്രസവാവധിയും ഉറപ്പുവരുത്തുന്ന ക്ഷേമനിധി നിയമവും പാസാക്കി. വിവാദങ്ങൾക്കിടയിലും വികസനത്തിന്റെ പാത തേടുന്ന മുഖ്യമന്ത്രി എന്ന പേര് അച്യുതാനന്ദൻ നേടിയെടുത്തു.
ഡി.ഐ.സി പാർട്ടിയുടെ അധ്യക്ഷനായിരുന്ന കെ. മുരളീധരനും കേരള രാഷ്ട്രീയത്തിലെ പഴയ ഭീഷ്മാചാര്യൻ കെ. കരുണാകരനും താൽക്കാലികമായെങ്കിലും രാഷ്ട്രീയ മേൽവിലാസം നഷ്ടപ്പെട്ട വർഷം ആയിരുന്നു 2006. അവസരവാദത്തിന്റെ പര്യായമായി ഇരുവരും മാധ്യമങ്ങളിൽ ഇകഴ്ത്തപ്പെട്ട വർഷം. എങ്ങിനെയും ഇടതു പാളയത്തിൽ കയറിപ്പറ്റാൻ നോക്കി പരാജയപ്പെട്ടവർ അവസാനം യു.ഡി.എഫിൽ നിന്ന് മല്ലിട്ടു വാങ്ങിയ 17 സീറ്റിന്റെ നാണക്കേടിൽ അമർന്നു. പരിധിവിട്ട കുടുംബസ്നേഹവും അധികാരത്തിനായുള്ള അതിമോഹങ്ങളും ജനരോക്ഷത്തിലേക്കുള്ള വഴി തുറക്കുമെന്ന് തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിളിച്ചോതി. ഒപ്പം ഉണ്ടായിരുന്ന നേതാക്കളിൽ പലരും അധികാരം നഷ്ടപ്പെട്ടതോടെ പാർട്ടി വിട്ടു. പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാനുള്ള മുരളീധരന്റെ തന്ത്രങ്ങൾ പാർട്ടിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. രാഷ്ട്രീയ കരുനീക്കങ്ങളിൽ ചാണക്യനായ കരുണാകരന്റെ ഉന്നതങ്ങൾ പിഴച്ച വർഷം കൂടിയായിരുന്നു 2006.
സത്യത്തിൽ കെ. മുരളീധരന് ഒരിക്കലും കോൺഗ്രസ് പിളരണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. എന്നാൽ, അദ്ദേഹത്തോടൊപ്പം നിന്ന പലർക്കും കോൺഗ്രസിനെ പിളർത്തി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രതികാരം ചെയ്യണമെന്ന ഉത്കടമായ മോഹം ഉണ്ടായിരുന്നു. മുരളി അതിനെ ഒരു സാഹചര്യത്തിലും അനുകൂലിച്ചില്ല. അതിനുള്ള തെളിവാണ് തിരുവനന്തപുരത്ത് ടാഗോർ സെന്റിനറി ഹാളിൽ കരുണാകര അനുകൂലികൾ വിളിച്ചുകൂട്ടിയ കൺവെൻഷനിൽ നിന്നും മുരളി വിട്ടുനിന്നത്. പാർട്ടി പിളർത്താൻ മുരളിക്ക് താല്പര്യമുണ്ടായിരുന്നെങ്കിൽ ആ യോഗത്തിൽ നിശ്ചയമായും അദ്ദേഹത്തിന് പങ്കെടുക്കാമായിരുന്നു. മുരളീധരന്റെ അസാന്നിധ്യം കൊണ്ടുമാത്രമാണ് ആ കൺവെൻഷൻ ലക്ഷ്യം നേടാതെ പോയത്. പി.പി തങ്കച്ചനായിരുന്നു ആ കൺവെൻഷനിലെ അധ്യക്ഷൻ.
കെ.പി.സി.സി പ്രസിഡന്റായിരുന്ന മുരളി നിയമസഭാംഗമായിരുന്നില്ല. ആ അവസരത്തിൽ അദ്ദേഹത്തെ മന്ത്രിയാക്കുന്നതോടെ കോൺഗ്രസിലെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നാണ് ഹൈക്കമാൻഡും മറ്റും കരുതിയത്. ഒരു പരിധിവരെ അത് ശരിയുമായിരുന്നു. എന്നാൽ വടക്കാഞ്ചേരിയിൽ 9031 വോട്ടിന് ജയിച്ച വി. ബൽറാമിനെ രാജിവെപ്പിച്ച് മ?രളിയെ മത്സരിപ്പിച്ചു. സുനിശ്ചിതവിജയം പ്രതീക്ഷിച്ച ആ സിറ്റിൽ 3715 വോട്ടിന് മുരളി പരാജയപ്പെടുകയാണുണ്ടായത്.
ആ തെരഞ്ഞെടുപ്പു ഫലം കേരളത്തിലെ കോൺഗ്രസിൽ അക്ഷരാർത്ഥത്തിൽ ഉരുൾപൊട്ടലുണ്ടാക്കി. എല്ലാ ഒത്തുതീർപ്പുകളും നിഷ്ഫലമായി. അന്ന് മുരളി ഒറ്റപ്പാലത്ത് ജയിച്ചിരുന്നെങ്കിൽ ഒരുപക്ഷെ, ഡി.ഐ.സി ഉണ്ടാകുമായിരുന്നില്ല.
അല്പം ചിന്തിച്ചുനോക്കിയാൻ മറ്റൊരുകാര്യം കൂടി മനസിലാക്കാം. ഡി.ഐ.സി രൂപീകരിക്കാൻ ഇടയാക്കിയ സാഹചര്യങ്ങളേയും പിന്നീടുണ്ടായ കൂടിച്ചേരലിനേയും ജനം അക്ഷരാർത്തത്തിൽ വിലയിരുത്തി. കോൺഗ്രസിൽ നിന്നും പിരിഞ്ഞതും പിന്നീട് തിരിച്ചുവന്നതൊന്നും അംഗീകരിക്കാൻ ജനം ഒരുക്കമായിരുന്നില്ല.
അല്പം പിന്നോട്ടുനോക്കിയാൽ ഇതിനു സമാനമായ മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ട്. മന്നത്ത് പത്മനാഭൻ, ആർ. ശങ്കർ എന്നീനേതാക്കൾ ഭിന്നിച്ചുപോയിട്ട് പെട്ടെന്നുതന്നെ കോൺഗ്രസിലേക്ക് മടങ്ങിവന്നങ്കിലും ജനം ആ കൂടിച്ചേരലിനെ അംഗീകരിച്ചിരുന്നില്ല. ഡി.ഐ.സിയുടെ കാര്യത്തിലും അതുതന്നെയാകാം സംഭവിച്ചത്.
കോൺഗ്രസ് കേരളത്തിൽ ഇത്തരത്തിലൊരു പിളർപ്പ് നേരിടേണ്ടിവന്നതിൽ ഏറ്റവും കൂടുതൽ ദഃഖിച്ചത് ഒരുപക്ഷേ, കരുണാകരൻ തന്നെയായിരിക്കണം.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1