ജോഷി ജോർജ്
പി.എസ്. നടരാജപിള്ള ചുവരെഴുത്ത്
61 വർഷം മുമ്പ് നടന്നൊരു സംഭവത്തിൽ നിന്നും തുടങ്ങാം, 1963 ഫെബ്രുവരിയിൽ ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ഡോക്ടർ രാജേന്ദ്രപ്രസാദ്, കാലയവനികയ്ക്കുള്ളിൽ മറഞ്ഞനാളുകൾ. അക്കാലത്ത് ബോംബെയിൽനിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന 'പർപ്പസ്' എന്ന ഇംഗ്ലീഷ്മാസികയിൽ രാജേന്ദ്രപ്രസാദിന്റെ ഒരു മുഖചിത്രം വന്നു. ബോംബെയിലെ (ഇന്ന് മുംബൈ) കല്യാൺ റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഒരു പൈപ്പിനുകീഴെ കൗപീനം മാത്രം ധരിച്ച് തന്റെ ദോത്തിയും ഷർട്ടും രാജേന്ദ്രപ്രസാദ് അലക്കിക്കൊണ്ടിരിക്കുന്നതായിരുന്നു ആ ഫോട്ടോ.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു 13 വർഷം മുമ്പെടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്. അന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു രാജേന്ദ്രപ്രസാദ്. ബോംബെയിൽ നടക്കുന്ന അഖിലേന്ത്യാ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം. ബോംബെ റെയിൽവേസ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ രഥത്തിലേറ്റി ഘോഷയാത്രയായി സമ്മേളനവേദിയിലേക്ക് ആനയിക്കും.
പക്ഷേ, ബോംബെയിലേക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വരുമ്പോൾ ആകെയുണ്ടായിരുന്നത് ആ ഷർട്ടും ദോത്തിയും മാത്രമായിരുന്നു. മൂന്നാംക്ലാസ് കമ്പാർട്ടുമെന്റിൽ യാത്രചെയ്ത് ആ ഉടുപ്പു വല്ലാതെ മുഷിഞ്ഞിരുന്നു. അതുകൊണ്ട് ബോംബെ നഗരത്തിന്റെ പ്രാന്തത്തിലുള്ള കല്യാൺസ്റ്റേഷനിൽ ഇറങ്ങി പ്ലാറ്റ്ഫോമിലെ പൈപ്പിൽ ഷർട്ടും ദോത്തിയും അലക്കിയെടുക്കുകയായിരുന്നു അദ്ദേഹം. അലക്കിയ ഉടുപ്പ് പ്ലാറ്റ്ഫോമിലെ തിണ്ണയിൽ വിരിച്ച് ഒരു കൗപീനമുടുത്ത് അത് ഉണങ്ങാൻ രാജൻബാബു കാവലിരുന്നു. ഉണങ്ങിയിട്ടുവേണം അതുടുത്തു കൊണ്ട് ജനസഹസ്രങ്ങളുടെ സ്വീകരണം ബോംബെയിൽ ചെന്ന് ഏറ്റുവാങ്ങാൻ.
അതിഭയങ്കരമായൊരു ഭൂകമ്പം നാശനഷ്ടങ്ങൾ വാരിവിതറിയ ബീഹാറിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് രാജേന്ദ്രപ്രസാദ് ബോംബെ സമ്മേളനത്തിനു പുറപ്പെട്ടത്. കൈയിലുള്ളതെല്ലാം അവിടെ കഷ്ടപ്പെടുന്ന മനുഷ്യർക്ക് അദ്ദേഹം കൊടുത്തുകഴിഞ്ഞിരുന്നു.
പാറ്റ്നയിൽ ഏറ്റവും തിരക്കുള്ള വക്കീലായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് രാജൻബാബു എല്ലാം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് എടു ത്തുചാടിയത്. മുപ്പതുവർഷക്കാലം ബീഹാറിൽ ദിവാനായിരുന്ന ചൗധരിലാലിന്റെ സഹോദരപുത്രനാണ് അദ്ദേഹം. എം.എ. പരീക്ഷയിലും ബി.എൽ. പരീക്ഷയിലും ഒന്നാംക്ലാസ്സോടെ പാസായശേഷം കൽക്കത്ത - ലോകോളേജിൽ പ്രൊഫസറായി ഉദ്യോഗം സ്വീകരി ച്ചു. പിന്നീടാണ് അതു രാജിവച്ച് പാറ്റ്ന ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്. അതിനിടയിൽ നിയമഗവേഷണം നടത്തി അദ്ദേഹം ഡോക്ടറേറ്റും നേടിക്കഴിഞ്ഞിരുന്നു.
സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടപ്പോൾ രാജേന്ദ്രപ്രസാദിന് അഭിഭാഷകന്റെ കറുത്ത കോട്ടിൽ ഒതുങ്ങിയിരിക്കാൻ കഴിഞ്ഞില്ല. വക്കീൽപ്പണിയുപേക്ഷിച്ച് അദ്ദേഹം സമരവീഥിയിലേക്കിറങ്ങി. പിന്നീട് തുടർച്ചയായി ജയിൽവാസവും യാതനകളുമായിരുന്നു. എല്ലാം നാടിനുവേണ്ടി ത്യജിച്ചുകൊണ്ട് ആ വലിയ മനുഷ്യൻ ഗാന്ധിജിയുടെ കാൽപ്പാടുകളെ പിൻതുടർപ്പോൾ അവശേഷിച്ചത് ഉടുത്തിരുന്ന ദോത്തിയും ഷർട്ടുമാണ്. അതൊക്കെ പഴയചിത്രങ്ങൾ.
സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും അങ്ങനെയുള്ള ഹൃദയസ്പർശിയായ ചിത്രങ്ങൾ നമ്മുടെ മുമ്പിൽ തെളിഞ്ഞിട്ടുണ്ട്. ഒരിക്കൽ രംഗം കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡ്. സന്ധ്യസമയത്ത് യാത്രക്കാർ നിറഞ്ഞ ബസ്സിൽ കയറിപ്പറ്റാനുള്ള മനുഷ്യരുടെ പങ്കപ്പാട്. കയറിപ്പറ്റാനുള്ള തള്ളിനിടയിൽ നേർത്തു ശോഷിച്ച പ്രായംചെന്ന ഒരു മനുഷ്യൻ നിലത്തുവീണുപോയി. അതു മറ്റാരുമായിരുന്നില്ല. കേരളത്തിലെ ഒരു മന്ത്രിയായിരുന്ന സോഷ്യലിസ്റ്റ് നേതാവ് ഓ. കോരൻ. അദ്ദേഹം മന്ത്രിപദത്തിൽനിന്നിറങ്ങിയിട്ട് അന്ന് അധികനാൾ പോലുമായിരുന്നില്ല. എന്തിന് രണ്ടാംക്ലാസ് തീവണ്ടിയിൽ യാത്രചെയ്യുന്ന മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻനായരുടെയും സൈക്കിളിൽ യാത്രചെയ്യുന്ന മുൻഭക്ഷ്യമന്ത്രി ടി.എസ്. ജോണിന്റെയുമൊക്കെ ചിത്രം മുമ്പിലുണ്ട്.
ഇപ്പോഴിത് ഓർമിക്കാൻ കാരണം മറ്റൊന്നുമല്ല. കെ.പി.സി.സി പ്രസിഡന്റായിരുന്നിട്ടുള്ള തെന്നല ബാലകൃഷ്ണപിള്ള രാഷ്ടീയത്തിലിറങ്ങുമ്പോൾ പിതാവ് നൽകിയ 22 ഏക്കർ ഭൂമിയുടെ ഉടമയായിരുന്നു. ദൃവ്യാഗ്രഹവും പദവിയും ലക്ഷ്യമിട്ടു രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കിടയിൽ ഉള്ള സ്വത്ത് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങി തുലച്ചുകളഞ്ഞ കളങ്കരഹിതരായ നേതാക്കളും ഉണ്ടെന്നു പറയാനാണ്. ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാൻ പറഞ്ഞപ്പോൾ തന്നേക്കാൾമുതിർന്ന പ്രവർകരുണ്ട്. അതിനാൽ അവർക്കാർക്കെങ്കിലും ആ സീറ്റ് നൽകാൻ പറഞ്ഞതും തെന്നല തന്നെ..! മന്ത്രിക്കസേര വച്ചു നീട്ടിയപ്പോഴും തന്നേക്കാൾ അർഹനായ ഒരു യുവനേതാവിന് അത് കൊടുത്തോളു എന്നു പറയാൻ മാത്രം വലുപ്പം ഉണ്ടായിരുന്നു അദ്ദേഹത്തിന്.
ഇതിനേക്കാൾ പെരുത്ത നഷ്ടം സഹിച്ച മറ്റൊരു നേതാവുണ്ടായിരുന്നു കൊച്ചിയിൽ. കേരള രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായ സേവ്യാർ അറയ്ക്കൻ..! ട്രിച്ചി സെന്റ് ജോസഫ്സ് കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. തുടർന്ന് ലണ്ടനിലെ ലിങ്കൺസി യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. ബാർ അറ്റ് ലോ പാസായ ശേഷം നാട്ടിലെത്തി ഹൈകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് രാഷ്ട്രീയത്തിലിറങ്ങി. കേരളത്തിൽ ഇന്ദിരാകോൺഗ്രസ് പിറവിയെടുത്തത് അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു. അന്ന് കെ. കരുണാകരൻ പോലും ഇന്ദിരാ കോൺഗ്രസിലേക്കെത്തിയിരുന്നില്ല. എം.എൽ.എയും എം.പിയുമായി. പിതൃസ്വത്തായി ലഭിച്ച 56 ഏക്കർ ഭൂമിയുടെ ഉടമസ്ഥനായിരുന്നു അറയ്ക്കൽ. എന്നാൽ എക്സ് എം.പി ആകുമ്പോൾ പത്തര സെന്റ് സ്ഥലവും താമസിക്കുന്ന എറണാകുളത്തെ വീടും, പിന്നെയൊരു ഗോഡൗണും മാത്രം. ആസ്തിയായുണ്ടായിരുന്ന കാർ ബാധ്യതയായി. ഒടുവിൽ അതു വിറ്റ് ബാധ്യത തീർത്ത കളങ്കരഹിതനായ നേതാവ്.
അധികാരവർഗങ്ങൾ കണ്ടുശീലിച്ച പുതിയ തലമുറയ്ക്ക് വിശ്വസിക്കാനാകാത്ത ഒരു വ്യക്തിത്വം കൂടി ഇവിടെ ജീവിച്ചിരുന്നു. അതായിരുന്നു പി.എസ്. നടരാജപിള്ള. മഹാപണ്ഡിതൻ, ധനകാര്യവിദഗ്ദ്ധൻ, ഭൂപരിഷ്ക്കരണത്തിന് തുടക്കം കുറിച്ച ഭരണാധികാരി. തിരകൊച്ചിയിലെ എറ്റവും മികച്ച ധനമന്ത്രി, പാർലമെന്റെ അംഗം എന്നീ നിലകളിൽ മാത്രമല്ല നീതിമാനായ പത്രാധിപർ കൂടിയായിരുന്നു അദ്ദേഹം. ദി പോപ്പുലർ ഒപ്പീനിയൻ, വഞ്ചികേസരി, എന്നീപത്രങ്ങളുടെ മുഖ്യപത്രാധിപരും ആയിരുന്നു. 76 വർഷത്തെ ജീവിതകാലം മുഴുവൻ തിരുവനന്തപുരത്തെ പേരൂർക്കടയ്ക്കടുത്തുള്ള ഓലമെഞ്ഞ കൊച്ചുവീട്ടിൽ താമസിച്ച് നാടിനും നാട്ടാർക്കും മാതൃകയായി. 1966 ജനുവരി 10നാണ് അദ്ദേഹം അന്തരിച്ചത്.
ഇതിൽനിന്നൊരു കാര്യം വ്യക്തം. എത്ര രാഷ്ട്രീ യപ്രവർത്തകർ അഴിമതിക്കാരായി മാറിയാലും സത്യസന്ധർക്ക് അങ്ങനെയാവാനാവില്ല. ഇന്ന് രാഷ്ട്രീയപ്രവർത്തനം ഉപജീവനമാർഗത്തേക്കാൾ വൻ സമ്പാദ്യമാർഗമാക്കിക്കൂടി പലരും മാറ്റിയിരിക്കുന്നു.
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1