ഗുഹയില്‍ വരെ അഭയം തേടി, ആരാണ് ലത്തീഫ അല്‍ ദ്രൗബി?

JUNE 11, 2025, 7:42 AM

ഒരു വനിതയെക്കുറിച്ച് അറബ് ലോകത്ത് ഇന്ന് സുപ്രധാന ചര്‍ച്ച നടക്കുകയാണ്. ലത്തീഫ അല്‍ ദ്രൗബി എന്ന വനിതയെ കുറിച്ചാണ് ചര്‍ച്ച. ശക്തരായ സ്ത്രീകളുടെ ഗണത്തിലേക്ക് ഇവര്‍ നടന്നുകയറിയത് പ്രയാസങ്ങളുടെ പടുകുഴിയില്‍ നിന്നാണ്. ഏത് സമയവും കൊല്ലപ്പെടാം എന്ന സാഹചര്യത്തില്‍ ഗുഹയില്‍ അഭയം തേടിയിരുന്നു ഒരുകാലത്ത് ലത്തീഫ. അഭയാര്‍ഥി ക്യാമ്പുകളിലും താമസിച്ചു. എന്നാല്‍ ഭര്‍ത്താവ് അഹമ്മദ് അല്‍ ഷര്‍ആയെ വിട്ടുപിരിയില്ലെന്ന് അവര്‍ തീരുമാനിച്ചിരുന്നു.

സിറിയയുടെ പുതിയ പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആയുടെ ഭാര്യയാണ് ലത്തീഫ അല്‍ ദ്രൗബി. സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിന്റെ സൈന്യത്തിനെതിരെ പോരാടാന്‍ അഹമ്മദിന് കരുത്ത് നല്‍കിയത് ലത്തീഫ ആയിരുന്നു. അവളുടെ കരുത്തുള്ള പിന്തുണയാണ് തന്റെ പോരാട്ടത്തിന് ശക്തി നല്‍കിയതെന്ന് അഹമ്മദ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. 

മാസങ്ങള്‍ക്ക് മുമ്പാണ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതും വിമത നേതാവ് അഹമ്മദ് സിറിയയുടെ പ്രസിഡന്റായി ചുമതലയേറ്റതും. 12 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം പൂര്‍ണമായും തകര്‍ത്ത സിറിയയെ വീണ്ടെടുക്കാന്‍ സൗദി അറേബ്യയുടെയും ഖത്തറിന്റെയും യുഎഇയുടെയും കുവൈത്തിന്റെയും തുര്‍ക്കിയുടെയും ജോര്‍ദാന്റെയും സഹായം തേടി അഹമ്മദ്.

സിറിയയുടെ നവീകരണത്തിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ അദ്ദേഹം യാത്ര ചെയ്തു. അപ്പോഴെല്ലാം അഹമ്മദിനൊപ്പം ലത്തീഫയും ഉണ്ടായിരുന്നു. ഈ വേളയിലാണ് ലത്തീഫ മാധ്യമങ്ങളില്‍ നിറഞ്ഞതും ചര്‍ച്ചയായതും. അഭിമുഖങ്ങളില്‍ ഭാര്യയെ പറ്റി ചോദിച്ചപ്പോള്‍ അഹമ്മദ് കൂടുതല്‍ വിശദീരിക്കുകയും ചെയ്തു. ആഭ്യന്തര യുദ്ധം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് ഇരുവരും വിവാഹിതരായത്.

വീണ്ടും പ്രതാപത്തിലേക്ക്

യുദ്ധകാലത്ത് തന്നോടൊപ്പമുണ്ടായിരുന്നു ലത്തീഫ. 49 വീടുകള്‍ മാറിമാറി താമസിച്ചു. മലനിരകളിലും ഗുഹകളിലും അഭയാര്‍ഥി ക്യാമ്പിലും കഴിഞ്ഞു. കോഴിക്കൂട്ടില്‍ പോലും താമസിച്ച സാഹചര്യമുണ്ടായി. അസദ് സൈന്യത്തെ പരാജയപ്പെടുത്താന്‍ അവസരം കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. തക്കം കിട്ടിയ വേളയില്‍ കഴിഞ്ഞ ഡിസംബറില്‍ ലക്ഷ്യം കണ്ടുവെന്നും അഹമ്മദ് പറയുന്നു. ലത്തീഫയുടെ കഴിഞ്ഞകാലം അറബ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

1984 ല്‍ സിറിയയിലെ ഹുംസ് പ്രവിശ്യയിലുള്ള അല്‍ ഖര്യതൈനിലാണ് ലത്തീഫ ജനിച്ചത്. സിറിയയില്‍ അറിയപ്പെട്ട രാഷ്ട്രീയ പശ്ചാത്തലമുള്ള അല്‍ ദ്രൗബി കുടുംബമായിരുന്നു ലത്തീഫയുടേത്. മൂന്ന് ആണ്‍കുട്ടികളുടെ മാതാവായ ലത്തീഫ അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഓട്ടോമന്‍ സാമ്രാജ്യം ഭരിച്ചിരുന്ന കാലത്തേ ലത്തീഫയുടെ കുടുംബം സിറിയയിലെ പ്രമാണിമാരായിരുന്നു.

കിങ് ഫൈസല്‍ ഒന്നാമന്‍ ഭരിച്ചിരുന്ന കാലത്ത് സിറിയയുടെ സെക്കന്റ് പ്രധാനമന്ത്രിയായിരുന്നു ലത്തീഫയുടെ മുന്‍ഗാമികളില്‍പ്പെട്ട അലാ അല്‍ ദീന്‍ അല്‍ ദ്രൗബി. മാസങ്ങള്‍ക്ക് ശേഷം ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ പണ്ഡിതനായ ശൈഖ് അബ്ദുല്‍ ഗഫാര്‍ അല്‍ ദ്രൗബിയുടെ പരമ്പരയില്‍പ്പെട്ട വ്യക്തിയാണ് ലത്തീഫ.

അഹമ്മദും ലത്തീഫയും കണ്ടത് ക്യാമ്പസില്‍

ദമസ്‌കസ് സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് ലത്തീഫയും അഹമ്മദും പരസ്പരം കാണുന്നത്. 2012 ല്‍ ഇരുവരും വിവാഹിതരായി. തൊട്ടടുത്ത വര്‍ഷം സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങി. അസിന്റെ സൈന്യം ശക്തമായ ആക്രമണം നടത്തിയ ഹുംസ് നഗരത്തിലായിരുന്നു ഈ വേളയില്‍ ഇരുവരും. യുദ്ധം തുടങ്ങിയതോടെ ജീവിതം തകിടംമറിഞ്ഞു.

സുരക്ഷിതമായ സ്ഥലത്തേക്ക് പോകാന്‍ ലത്തീഫയോട് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ലെന്ന് അഹമ്മദ് പറയുന്നു. അടുത്തിടെ അഹമ്മദ് സൗദി അറേബ്യയും തുര്‍ക്കിയും സന്ദര്‍ശിച്ചപ്പോഴും ലത്തീഫ കൂടെയുണ്ടായിരുന്നു. സൗദി സന്ദര്‍ശനത്തിനിടെയാണ് അഹമ്മദ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കണ്ടതും സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുന്ന ട്രംപിന്റെ പ്രഖ്യാപനമുണ്ടായതും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam