അമേരിക്ക വിഭജിക്കുമോ? 

JUNE 11, 2025, 7:12 AM

അമേരിക്ക ഇപ്പോള്‍ പുതിയൊരു പ്രതിസന്ധി നേരിടുകയാണ്. രാജ്യം സംഘര്‍ഷ കലുഷിതമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റക്കാര്‍ എന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിയാണ് പുതിയ സാഹചര്യത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അറസ്റ്റിലായവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കാലഫോര്‍ണിയയിലെ ലോസ്എയ്ഞ്ചല്‍സില്‍ ഒത്തുകൂടിയിരിക്കുന്നത്. പ്രതിഷേധം കനക്കുമെന്ന് കണ്ട് ഫെഡറല്‍ സൈന്യത്തെ വിന്യസിച്ചു.

അതേസമയം സ്വന്തം പൗരന്മാരെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ച ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. സൈനിക നീക്കത്തിനെതിരെ കാലഫോര്‍ണിയ ഗവര്‍ണര്‍ ഉള്‍പ്പെടെ രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ പരിധിയില്‍ കടന്നുകയറുകയാണ് ട്രംപ് ചെയ്യുന്നത് എന്ന് അദ്ദേഹം വിമര്‍ശിച്ചു. അതിനിടെ അമേരിക്കയില്‍ നിന്ന് വേര്‍പ്പെട്ട് കാലഫോര്‍ണിയ പുതിയ രാജ്യമാകണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാര്‍ എന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തതാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയത്. ഇതിനെതിരെ ലോസ്എയ്ഞ്ചല്‍സില്‍ വലിയ പ്രതിഷേധവും അരങ്ങേറി. ചില ഭാഗങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്കും നയിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ ട്രംപ് സൈന്യത്തെ വിന്യസിച്ചതോടെ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനമുണ്ടായി.

ഫെഡറല്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുമ്പോഴെല്ലാം അമേരിക്കയില്‍ നിന്ന് വേര്‍പ്പെട്ട് പ്രത്യേക രാജ്യമാകണം എന്ന് കാലഫോര്‍ണിയയില്‍ ആവശ്യം ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ ആവശ്യം ശക്തമാണ് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോസ്എയ്ഞ്ചല്‍സില്‍ 2000 സൈനികരെയാണ് ട്രംപ് വിന്യസിച്ചിട്ടുള്ളത്. ചില ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.

കാലഎക്സിറ്റ്, ഫ്രീ കാലഫോര്‍ണിയ തുടങ്ങിയ ഹാഷ് ടാഗുകള്‍ അമേരിക്കയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. ഈ വര്‍ഷം ആദ്യത്തില്‍ കാലഫോര്‍ണിയയുടെ മോചനം ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടന്നിരുന്നു. ആക്ടിവിസ്റ്റ് മാര്‍ക്കസ് ഇവാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഈ പ്രചാരണത്തിന് പിന്നില്‍. കാലഫോര്‍ണിയ സ്വതന്ത്ര രാജ്യമാകണോ എന്നായിരുന്നു ഇവരുടെ ചോദ്യം.

കാലഫോര്‍ണിയ റിപബ്ലിക് എന്ന കൊടി പിടിച്ചും പ്രചാരണം നടക്കുന്നുണ്ട്. അമേരിക്കയില്‍ 50 സംസ്ഥാനങ്ങളാണുള്ളത്. മിക്ക സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ നിയമങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം കൈകടത്തുന്നു എന്ന വിമര്‍ശനം ശക്തമാണ്. അഞ്ചര ലക്ഷത്തോളം വോട്ടര്‍മാരുടെ പിന്തുണ തേടുന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യം നടന്നാല്‍ 20 അംഗ കമ്മീഷന്‍ വിഷയത്തില്‍ പഠനം നടത്തിയ ശേഷമേ തീരുമാനം ഉണ്ടാകൂ എന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അമേരിക്കയുടെ ഒരു ഭാഗം പുതിയ രാജ്യമായി മാറുക എന്നത് അത്ര എളുപ്പമല്ല. സംസ്ഥാനത്തിന്റെ ഔദ്യോഗികമായ ആവശ്യം വന്നാല്‍, കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അനുമതി വേണം. മാത്രമല്ല, നാലില്‍ മൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങളുടെ അംഗീകാരവും ലഭിക്കണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാലഫോര്‍ണിയക്ക് ഇത് നേടുക അസാധ്യമാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam