ന്യൂഡെല്‍ഹി/ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധങ്ങള്‍ തണുത്തമട്ടില്‍ തുടരുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആറ് വര്‍ഷത്തിനിടെ ആദ്യമായായിരിക്കും പ്രധാനന്ത്രി മോദി ജി7 ല്‍ പങ്കെടുക്കാതിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക സമ്പദ്‌വ്യവസ്ഥകളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ, ജപ്പാന്‍, യുഎസ്, കാനഡ എന്നീ രാജ്യങ്ങളുടെ അനൗപചാരിക കൂട്ടായ്മയാണ് ജി7. യൂറോപ്യന്‍ യൂണിയന്‍ (ഇയു), ഐഎംഎഫ്, ലോക ബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവയും ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
ദക്ഷിണാഫ്രിക്ക, ഉക്രെയ്ന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ കാനഡയുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് ഇന്ത്യ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ജൂണ്‍ 15 മുതല്‍ 17 വരെ കാനഡ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. പങ്കെടുക്കാനുള്ള സന്നദ്ധത അറിയിക്കാന്‍ ഇന്ത്യയും തയ്യാറായിട്ടില്ല. ഇത്തരം ഉന്നത സന്ദര്‍ശനങ്ങള്‍ നടക്കുന്നതിന് മുമ്പ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
ഭാവിയില്‍ പ്രധാനമന്ത്രി മോദി കാനഡയിലേക്ക് പോകുകയാണെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സൈ്വര്യമായി വിഹരിക്കാനുള്ള സ്വാതന്ത്ര്യം കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ നല്‍കാനാരംഭിച്ചത് മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെടുകയും ട്രൂഡോ ഇന്ത്യക്ക് നേരെ വിരല്‍ ചൂണ്ടുകയും ചെയ്തതോടെ ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം സ്ഥിതിയിലെത്തി.
ഇന്ത്യയുമായി കൂടുതല്‍ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്ക് കാര്‍ണി സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെന്ന് കാനഡയുടെ ഇന്ത്യന്‍ വംശജയായ വിദേശകാര്യ മന്ത്രി അങ്കിത ആനന്ദ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്