ടെല്‍ അവീവ്: ഗാസ പിടിച്ചെടുക്കുക്കാനുള്ള നീക്കത്തെ ചൊല്ലി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവും ഇസ്രയേല്‍ പ്രതിരോധ സേനാ മേധാവി ഇയാല്‍ സമീറും തമ്മില്‍ പോര്. ഈ നീക്കം സൈന്യത്തിന് ഒരു കെണിയാണെന്ന വാദത്തിലാണ് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ ഉള്ളത്. ഈ അഭിപ്രായഭിന്നതകള്‍ക്കിടയില്‍ നെതന്യാഹുവിന്റെ മകന്‍ യേര്‍ നെതന്യാഹു ഇയാല്‍ സമീറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയത് സാഹചര്യം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
കലാപത്തിനും സൈനിക അട്ടിമറി ശ്രമത്തിനും പിന്നില്‍ ഇയാല്‍ സമീറാണെന്ന് യേര്‍ നെതന്യാഹു ആരോപിച്ചു. ഇയാല്‍ സമീറിനെ ഐഡിഎഫ് മേധാവിയാക്കിയതില്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സിനെയും നെതന്യാഹുവിന്റെ മകന്‍ പ്രതിക്കൂട്ടിലാക്കി. പിന്നാലെ സമീറിനെ പിന്തുണച്ച് കാറ്റ്സ് രംഗത്തെത്തുകയും ചെയ്തു.
അതേസമയം നെതന്യാഹുവിന്റെ മകന്‍ തനിക്കെതിരെ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ സമീര്‍ നിഷേധിച്ചു. ഒരു യോഗത്തിനിടെ ഇയാല്‍ സമീര്‍ ഇത് സംബന്ധിച്ച് നെതന്യാഹുവമായി തര്‍ക്കത്തിലേര്‍പ്പെട്ടതായും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'എന്തിനാണ് നിങ്ങള്‍ എന്നെ ആക്രമിക്കുന്നത്? ഒരു യുദ്ധത്തിനിടയില്‍ നിങ്ങള്‍ എന്തിനാണ് എനിക്കെതിരെ സംസാരിക്കുന്നത്?' ഇയാല്‍ സമീര്‍ ചോദിച്ചു. നെതന്യാഹുവിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. മാധ്യമങ്ങളിലൂടെ രാജി ഭീഷണി മുഴക്കരുത്. തങ്ങള്‍ നിങ്ങളുടെ പദ്ധതികള്‍ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ രാജി വെക്കുമെന്ന് ഓരോ തവണയും ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ പിടിച്ചടക്കാനുള്ള പദ്ധതിയെ അദ്ദേഹം എതിര്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന് രാജിവെക്കാമെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്, അവശേഷിക്കുന്നവരുടെ ജീവന്‍ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നല്‍കുന്നത്. ബന്ദികള്‍ക്കൊപ്പം സൈനികരുടെ ജീവനും കൂടുതല്‍ അപകടത്തിലാക്കുന്ന നീക്കമായിരിക്കുമെന്ന മുന്നറിയിപ്പും ഐഡിഎഫ് മേധാവി നല്‍കിയിരുന്നു.
ഇയാല്‍ സമീറിനെ സൈനിക മേധാവിയാക്കാന്‍ ശുപാര്‍ശ ചെയ്തത് താന്‍ തന്നെയാണെന്ന് ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്ക് ഞാന്‍ ഇയാല്‍ സമീറിനെ ശുപാര്‍ശ ചെയ്തു, പ്രധാനമന്ത്രിയും സര്‍ക്കാരും തന്റെ ശുപാര്‍ശ അംഗീകരിക്കുകയും ചെയ്തു. ഐഡിഎഫ് ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ആയിരുന്നപ്പോള്‍, നമുക്ക് മുന്നിലുണ്ടായിരുന്ന നിരവധി സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ സൈന്യത്തെ കെട്ടിപ്പടുക്കുന്നതിനും നയിക്കുന്നതിനും അദ്ദേഹത്തിന്റെ സുരക്ഷാ കാഴ്ചപ്പാടും കഴിവുകളും വിപുലമായ അനുഭവപരിചയവും കണക്കിലെടുത്താണിത്' ഇസ്രയേല്‍ പ്രതിരോധ മന്ത്രി എക്സിലൂടെ വ്യക്തമാക്കി.
ഇയാല്‍ സമീറിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ സൈന്യം കൈവരിച്ച നേട്ടങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തി. ഐഡിഎഫ് ലെബനന്‍, സിറിയ, വെസ്റ്റ് ബാങ്ക്, ഗാസ, മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ കരുത്തോടെയും സര്‍വസജ്ജരായുമാണ് പ്രവര്‍ത്തിക്കുന്നത്. ഇറാനെതിരെ അഭൂതപൂര്‍വവും വിജയകരവുമായ ഒരു ആക്രമണത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്തു.അനുയോജ്യമായ വേദിയില്‍ തന്റെ നിലപാട് പ്രകടിപ്പിക്കുക എന്നത് ഐഡിഎഫ് മേധാവിയുടെ അവകാശവും കടമയുമാണ്. തുടര്‍ന്ന്, സ്വന്തം അഭിപ്രായങ്ങള്‍ പരിഗണിക്കാതെ, ഇസ്രായേല്‍ നേതാക്കള്‍ എടുക്കുന്ന ഏത് തീരുമാനവും നടപ്പിലാക്കുക എന്നതും അദ്ദേഹത്തിന്റെ ചുമതലയാണെന്നും ഇതുവരെ സംഭവിച്ചത് അതുതന്നെയാണെന്നും ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്