കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് കൈത്താങ്ങായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ബിന്ദുവിന്റെ വീട് നവീകരിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഇതിനായി ഉടൻതന്നെ പണം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻ.എസ്.എസ് (National Service Scheme) ആയിരിക്കും വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും പൂർത്തിയാക്കുകയും ചെയ്യുക. മന്ത്രി ആർ. ബിന്ദു ബിന്ദുവിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ഈ വിവരം അറിയിച്ചു. മന്ത്രി ആർ. ബിന്ദുവും ആരോഗ്യമന്ത്രി വീണാ ജോർജും ബിന്ദുവിന്റെ വീട് സന്ദർശിക്കുമെന്നും, കുടുംബത്തിന്റെ സൗകര്യം പരിഗണിച്ചായിരിക്കും സന്ദർശന സമയം തീരുമാനിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്. എല്ലാ ജില്ലകളിലുമുള്ള ഡി.എം.ഒ. ഓഫീസുകളിലേക്ക് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ച് പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്നത്.