പെൻസക്കോള (ഫ്ളോറിഡ) : ഫ്ളോറിഡയിലെ 'ഷ്രിമ്പ് ബാസ്ക്കറ്റ് ' എന്ന റെസ്റ്റോറന്റിൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എല്ലാ ദിവസവും രണ്ടുനേരം ഭക്ഷണം കഴിക്കാൻ എത്തിയിരുന്ന 78കാരനായ ചാർലി ഹിക്ക്സ് ഏതാനും ദിവസത്തേക്ക് വരാതായപ്പോൾ, അദ്ദേഹത്തെ അന്വേഷിച്ച് ഇറങ്ങിയ ഷെഫിന് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
കഴിഞ്ഞ 10 വർഷമായി, എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും ഹിക്ക്സ് ഇവിടെ എത്തി ഒരേ വിഭവം - കുറഞ്ഞ ചോറും, ക്രാക്കർ ഇല്ലാത്ത ഗംബോ സൂപ്പ് എന്നിവ കഴിക്കുന്ന പതിവുണ്ടായിരുന്നു.
സെപ്തംബറിൽ ഒരു ദിവസം ഹിക്ക്സ് പെട്ടെന്ന് വരാതായി. ഇത് ശ്രദ്ധയിൽപ്പെട്ട റെസ്റ്റോറന്റ് ഷെഫ് ഡൊനെൽ സ്റ്റാൾവർത്തിന് എന്തോ കുഴപ്പമുണ്ടെന്ന് തോന്നി.
ഷിഫ്റ്റിനിടെ ജോലിയിൽ നിന്ന് ഇറങ്ങിയ സ്റ്റാൾവർത്ത് ഉടൻ തന്നെ ഹിക്സിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയി. വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതിരുന്നപ്പോൾ, അകത്ത് നിന്ന് 'സഹായിക്കൂ' എന്ന ശബ്ദം കേട്ട് വാതിൽ തുറന്ന് അകത്ത് കയറി.
നിലത്ത് വീണു കിടക്കുകയായിരുന്ന ഹിക്സിന് ക്ഷീണവും രണ്ട് വാരിയെല്ലുകൾക്ക് ഒടിവുമുണ്ടായിരുന്നു. എത്ര ദിവസമായി അദ്ദേഹം അവിടെ കിടക്കുകയാണെന്ന് വ്യക്തമായിരുന്നില്ല. സ്റ്റാൾവർത്ത് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
ജീവൻ രക്ഷിച്ചതിന് ശേഷം, റെസ്റ്റോറന്റ് ജീവനക്കാർ ഹിക്സിന് റെസ്റ്റോറന്റിനോട് ചേർന്ന് പുതിയ അപ്പാർട്ട്മെന്റ് കണ്ടെത്തി നൽകുകയും അത് താമസയോഗ്യമാക്കാൻ സഹായിക്കുകയും ചെയ്തു.
അപകടത്തിന് ശേഷം മൂന്ന് മാസങ്ങൾക്കിപ്പുറം, ഹിക്ക്സ് തന്റെ പ്രിയപ്പെട്ട വിഭവം കഴിക്കാൻ വീണ്ടും റെസ്റ്റോറന്റിൽ എത്തി. ഇപ്പോൾ ഹിക്ക്സിനെ ഷെഫ് സ്റ്റാൾവർത്ത് ഒരു കുടുംബാംഗത്തെ പോലെയാണ് കാണുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
