ന്യൂഡെല്‍ഹി: 2019 ലെ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ സംഘത്തില്‍ ഉള്‍പ്പെട്ട പാകിസ്ഥാന്‍ മേജര്‍ മോയിസ് അബ്ബാസ് ഷാ തെഹരീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ ടിടിപിയുമായുള്ള ഏറ്റുമുട്ടലില്‍ അബ്ബാസ് ഷായടക്കം രണ്ട് പാക് സെനിക ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഏഴ് പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റു.
വസീറിസ്ഥാന്‍ ജില്ലയില്‍ ഇന്റലിജന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന 11 ടിടിപി ഭീകരരെ വധിച്ചെന്ന് പാക് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത ഭീകരരാണ് ഇവരെന്നും പാക് സൈന്യം ആരോപിച്ചു.
പുല്‍വാമ ആക്രമണത്തിന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബാലകോട്ടിലെ ഭീകര പരിശീലന ക്യാമ്പില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലേക്കെത്തി. ഇന്ത്യന്‍ വിമാനങ്ങള്‍ പാക് വിമാനങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തെത്തി.
ശ്രീനഗര്‍ ആസ്ഥാനമായുള്ള 51 സ്‌ക്വാഡ്രണിലെ ഇന്ത്യന്‍ പുഷ്ബാക്ക് ടീമിന്റെ ഭാഗമായിരുന്ന അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് വിമാനങ്ങളെ തുരത്താന്‍ പാക് അതിര്‍ത്തി കടന്നു. ഇതോടെ അദ്ദേഹത്തിന്റെ വിമാനം പാക് വിമാനങ്ങള്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പാകിസ്ഥാനില്‍ പാരച്യൂട്ടിലിറങ്ങിയ അഭിനന്ദനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. നയതന്ത്ര കോളിളക്കമുണ്ടാക്കിയ സംഭവത്തിനൊടുവില്‍ അഭിനന്ദന്‍ മോചിതനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്