ഇല്ലാതാക്കേണ്ടത് ഫോര്‍ഡോയെ; യു.എസ് ഇസ്രായേലിനെ പിന്തുണയ്ക്കുമോ

JUNE 15, 2025, 9:27 PM

ഇറാന്റെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുന്നതെങ്കില്‍, നശിപ്പിക്കേണ്ടത് പര്‍വത കോട്ടയായ ഫോര്‍ഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റാണ്. ഭൂമിയുടെ ആഴത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫോര്‍ഡോ സമ്പുഷ്ടീകരണ പ്ലാന്റ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ താക്കോലാണ്. അത് തകര്‍ക്കാന്‍ നെതന്യാഹുവിന് അമേരിക്കന്‍ സഹായം ആവശ്യമായി വന്നേക്കാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സംഭവങ്ങള്‍ ഇറാനെക്കാള്‍ ഇസ്രായേലിന് ഏതാണ്ട് പൂര്‍ണ്ണമായ വ്യോമ മേധാവിത്വം ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. നിര്‍ണായക കെട്ടിടങ്ങള്‍ നശിപ്പിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈനിക നേതൃത്വത്തെ തുടച്ചുനീക്കുകയും ചെയ്ത ഇസ്രായേലി വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ ഇറാനിയന്‍ സായുധ സേനയ്ക്ക് ശക്തിയില്ലായിരുന്നു.

രാജ്യത്തിന്റെ ആണവ പദ്ധതിയെ ശിരഛേദം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതായി കാണപ്പെടുന്ന റൈസിംഗ് ലയണ്‍ എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഓപ്പറേഷനില്‍ ഇതിനോടകം കുറഞ്ഞത് 14 ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടു. എന്നിരുന്നാലും ഒരു പ്രധാന ആണവ കേന്ദ്രം ഇപ്പോഴും യാതൊരു കോട്ടവും തട്ടാതെ തുടരുന്നുണ്ട്. അതാണ് ഫോര്‍ഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ്. പുരാതന മധ്യനഗരമായ കോമില്‍ നിന്ന് 20 മൈല്‍ അകലെയും ടെഹ്റാനില്‍ നിന്ന് ഏകദേശം 100 മൈല്‍ തെക്കും സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ രാജ്യത്തെ രണ്ട് ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളില്‍ ഒന്നാണ്. മറ്റൊന്ന്, നതാന്‍സിലാണ്. ഇത് ആക്രമണങ്ങളില്‍ ഭാഗികമായി നശിച്ചതായുള്ള  റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

പര്‍വതങ്ങളില്‍ മറഞ്ഞിരിക്കുന്ന, ഭൂമിക്കടിയില്‍ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന പ്രധാന കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോര്‍ഡോ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ ലക്ഷ്യങ്ങളില്‍ ഒന്നാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങളാല്‍ ചുറ്റപ്പെട്ട ഇത് ഇറാനിയന്‍ പ്രതിരോധത്തിന്റെയും സാങ്കേതികതയുടേയും പ്രതീകമായി മാറിയിരിക്കുന്ന ഒന്നാണ്. ഇറാന്റെ ആണവ ശേഷികള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഫോര്‍ഡോയെ പ്രവര്‍ത്തനരഹിതമാക്കണം. കാരണം, ഇവിടെ യുറേനിയം 60 ശതമാനം വരെ സെന്‍ട്രിഫ്യൂജുകളില്‍ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ഒരു ആണവായുധം നിര്‍മ്മിക്കാന്‍ ആവശ്യമായ വ്യക്തമായ സൂചനയാണത്. 

'മുഴുവന്‍ പ്രവര്‍ത്തനവും ഫോര്‍ഡോയെ ഇല്ലാതാക്കുന്നതിലൂടെ പൂര്‍ത്തിയാക്കണം,'- യുഎസിലെ ഇസ്രായേല്‍ അംബാസഡര്‍ യെച്ചിയേല്‍ ലീറ്റര്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം പ്രതികരണത്തിന് ഒരു ദിവസത്തിനുശേഷം, ഫോര്‍ഡോ ആക്രമിക്കപ്പെട്ടുവെന്നും എന്നാല്‍ പരിമിതമായ നാശനഷ്ടങ്ങളോടെയാണെന്നും ഇറാനിയന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആണവ പ്രവര്‍ത്തനത്തിന്റെ അവസാന വാക്ക്

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് താവളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പര്‍വത കോട്ടയെ വിശകലന വിദഗ്ധര്‍ വിശേഷിപ്പിച്ചത് ഇറാന്റെ ആണവ പ്രവര്‍ത്തനത്തിന്റെ അവസാനം എന്നാണ്. നിങ്ങള്‍ക്ക് ഫോര്‍ഡോയെ ലഭിച്ചില്ലെങ്കില്‍, ആയുധ-ഗ്രേഡ് വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള അവരുടെ കഴിവ് നിങ്ങള്‍ ഇല്ലാതാക്കിയിട്ടില്ലെന്ന് വേണം കരുതാന്‍ എന്ന് നിരവധി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള ബ്രെറ്റ് മക്ഗുര്‍ക്ക് പറയുന്നു. ഇസ്രായേലിന്റെ പ്രശ്‌നം, ജോലി ചെയ്യാന്‍ ആവശ്യമായ ആയുധങ്ങള്‍ ഇല്ലെന്ന് തോന്നുന്നു എന്നതാണ്. ഫോര്‍ഡോയുടെ കനത്ത കോട്ടകള്‍ 'ബങ്കര്‍ ബസ്റ്ററുകള്‍' എന്ന് വിളിക്കപ്പെടുന്നവ ഉപയോഗിച്ച് മാത്രമേ നശിപ്പിക്കാന്‍ കഴിയൂ എന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് ഭൂമിക്കടിയില്‍ കെട്ടിടങ്ങള്‍ തുളച്ചുകയറാന്‍ രൂപകല്‍പ്പന ചെയ്ത വലിയ ബോംബുകള്‍. 

ഇസ്രായേലിന് അത്തരം യുദ്ധോപകരണങ്ങളോ അവ എത്തിക്കാന്‍ ആവശ്യമായ ഭാരമേറിയ ബോംബറുകളോ ഇല്ലെന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ പ്രധാന സഖ്യകക്ഷിയായ യുഎസ്, ഇറാന്റെ പ്രഹരശേഷിയുള്ള ദൂരത്തിലാണ് രണ്ടും സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടരുതെന്ന് വാഷിംഗ്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്ത നിരൂപകന്‍ പീറ്റര്‍ വൈല്‍ഡ്‌ഫോര്‍ഡ് ശനിയാഴ്ച ഒരു ലേഖനത്തില്‍ എഴുതി: ഫോര്‍ഡോയെ നശിപ്പിക്കാന്‍ യുഎസിന് സൈനിക ശേഷിയുണ്ട്. പക്ഷേ രാഷ്ട്രീയ ഇച്ഛാശക്തിയില്ല. അതേസമയം ഇസ്രായേലിന് ഇച്ഛാശക്തിയുണ്ട്. പക്ഷേ അതിനുള്ള കഴിവില്ല എന്നായിരുന്നു. ഇറാന്‍ ഫോര്‍ഡോയെ നശിപ്പിക്കാനുള്ള വഴികള്‍ ഇസ്രായേല്‍ അന്വേഷിച്ചുകൊണ്ടിരിക്കും. അതേസമയം ഇറാന്‍ യുറേനിയം സമ്പുഷ്ടമാക്കുന്നത് തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമാധാനപരമായ ആണവ പദ്ധതിയല്ല

ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമം വളരെക്കാലമായി നിഷേധിച്ചിരുന്ന ഇസ്ലാമിക് റിപ്പബ്ലിക് 2011 സെപ്റ്റംബറില്‍ ഫോര്‍ഡോയില്‍ യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചു. രണ്ട് വര്‍ഷം മുമ്പ് ബ്രിട്ടീഷ്, ഫ്രഞ്ച്, യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം സമാധാനപരമായ ആണവ പദ്ധതിയുമായി പൊരുത്തപ്പെടാത്ത ഇറാന്റെ ഒരു രഹസ്യ സൗകര്യം വിശദീകരിച്ചപ്പോള്‍, ഈ ഉറവിടത്തെപ്പറ്റി വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു, സാധാരണയായി ഇറാനെ പിന്തുണയ്ക്കുന്ന ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ഇത് വിമര്‍ശനത്തിന് കാരണമായി. 

ആദ്യകാലത്ത് വൈദ്യ ആവശ്യങ്ങള്‍ക്കായി 20 ശതമാനം പരിശുദ്ധിയിലേക്ക് യുറേനിയം സമ്പുഷ്ടമാക്കുമെന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. (ഇമേജിംഗിലും റേഡിയോതെറാപ്പിയിലും ഉപയോഗിക്കുന്ന ഐസോടോപ്പുകളുടെ നിര്‍മ്മാണത്തില്‍ വെള്ളി-ചാരനിറത്തിലുള്ള ഈ റേഡിയോ ആക്ടീവ് ലോഹം ഒരു നിര്‍ണായക ഘടകമാണ്.) 2015ല്‍ ബരാക് ഒബാമ ഇടപെട്ട ജെസിപിഒഎ ആണവ കരാറിന്റെ നിബന്ധനകള്‍ പ്രകാരം, ഫോര്‍ഡോ 15 വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഉപരോധ ഇളവുകള്‍ക്ക് പകരമായി ടെഹ്റാന്‍ അതിന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് 3.67 ശതമാനമായി നിലനിര്‍ത്താമെന്ന് സമ്മതിക്കുകയായിരുന്നു.  സിവിലിയന്‍ ആണവോര്‍ജ്ജത്തിനും ഗവേഷണ ആവശ്യങ്ങള്‍ക്കും അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്ന ഒരു ലെവല്‍ ആണത്.

എന്നിരുന്നാലും, 2018 ആയപ്പോഴേക്കും ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം ജെസിപിഒഎയില്‍ നിന്ന് യുഎസ് പിന്മാറിയതോടെ, ഈ സൗകര്യം വീണ്ടും സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2023 മാര്‍ച്ചില്‍, യുഎന്നിന്റെ ആറ്റോമിക് വാച്ച്‌ഡോഗായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ), ഫോര്‍ഡോയില്‍ 83.7 ശതമാനം, ആയുധ-ഗ്രേഡ് യു-235 ന് സമീപം, കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ആഴ്ച, ഐഎഇഎയുടെ ഏറ്റവും പുതിയ ത്രൈമാസ റിപ്പോര്‍ട്ടില്‍, ഒമ്പത് ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ 60 ശതമാനം ശുദ്ധമായ യുറേനിയം ഇറാന്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ആശങ്കാജനകമായ കാര്യമാണെന്ന് അവര്‍ വ്യക്തമാക്കി. 

ബങ്കര്‍ സ്‌ഫോടനത്തില്‍ ഇസ്രായേല്‍ കരുത്ത്

ഓപ്പറേഷന്‍ റൈസിംഗ് ലയണിന്റെ ലക്ഷ്യം തന്നെ ഇസ്രായേലിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നത് ഇല്ലാതാക്കുക എന്നതാണ്. ആണവ വ്യാപനം നീക്കം ചെയ്യാന്‍ എത്ര ദിവസം വേണമെങ്കിലും ഓപ്പറേഷന്‍ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. നടാന്‍സിലെയും മറ്റൊരു കേന്ദ്രമായ ഇസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. രണ്ടാമത്തെ കേന്ദ്രത്തിലെ നിര്‍ണായക കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഐഎഇഎ സ്ഥിരീകരിച്ചിരുന്നു.

ഫോര്‍ഡോയില്‍ നടത്തേണ്ട ഒരു ആക്രമണത്തിന് ആവശ്യമായതിനേക്കാള്‍ വളരെ ചെറുതാണ് ഈ ആക്രമണങ്ങള്‍ എങ്കിലും ഇസ്രായേല്‍ ബങ്കര്‍ തകര്‍ക്കുന്ന യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. സ്‌ഫോടനങ്ങളുടെ രീതി തുളച്ചുകയറുന്ന ബോംബുകളുമായി യോജിക്കുന്നതാണെന്ന് റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജസ്റ്റിന്‍ ബ്രോങ്ക് ബിബിസിയോട് പറഞ്ഞു. 'GBU-31(V)3s അല്ലെങ്കില്‍ കൂടുതല്‍ പ്രത്യേക തുളച്ചുകയറുന്ന GBU-28s' എന്നിവ  ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

1990ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തിനു ശേഷമാണ് ആധുനിക ബങ്കര്‍ ബസ്റ്ററുകള്‍ വികസിപ്പിച്ചെടുത്തത്. ഇസ്രായേലികളുടെ കൈവശമുള്ള ബോംബുകള്‍ ഇതിനകം ആറ് മീറ്റര്‍ വരെ ഉറപ്പിച്ച കോണ്‍ക്രീറ്റിലൂടെ തുളഞ്ഞ് കയറാന്‍ ഫലപ്രദമാണെങ്കിലും, ഫോര്‍ഡോയ്ക്ക് ഗുരുതരമായ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം അമേരിക്കന്‍ GBU-57A/B ആണെന്ന് കരുതപ്പെടുന്നു. MOP അല്ലെങ്കില്‍ മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ എന്നും അറിയപ്പെടുന്ന GBU-57 ആറ് മീറ്ററില്‍ കൂടുതല്‍ നീളവും 14,000 കിലോഗ്രാം ഭാരവും ഉണ്ട്. 2400 കിലോഗ്രാം വാര്‍ഹെഡും GPS ഗൈഡന്‍സ് സിസ്റ്റവുമുണ്ട്. ഇതിന് 61 മീറ്റര്‍ വരെ കോണ്‍ക്രീറ്റിലൂടെ തുളച്ചുകയറാന്‍ കഴിയുമെന്ന് വിദക്തര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം രണ്ടെണ്ണം വഹിക്കാന്‍ കഴിയുന്ന B-2 സ്റ്റെല്‍ത്ത് ബോംബര്‍ മാത്രമാണ് ഇത് എത്തിക്കാന്‍ കഴിവുള്ള ഏക വിമാനം.

ഇസ്രായേലിന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളും 

പരമ്പരാഗത യുദ്ധോപകരണങ്ങള്‍, ഒരേ ലക്ഷ്യത്തില്‍ ആവര്‍ത്തിച്ച് വര്‍ഷിച്ചാല്‍, ഫോര്‍ഡോയ്ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അല്ലെങ്കില്‍, നിലത്ത് പ്രത്യേക സേനയെ ഉപയോഗിച്ച്, ആ സൗകര്യം അകത്തു നിന്ന് നശിപ്പിക്കാന്‍ ശ്രമിക്കാം.

2021 ഏപ്രിലില്‍, മൊസാദ് ഒരു സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് നടാന്‍സ് കേന്ദ്രത്തില്‍ ഒരു ബ്ലാക്ക്ഔട്ടിന് കാരണമായെന്നും ഇസ്രായേലി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടു. 2010 ല്‍, സ്റ്റക്‌സ്‌നെറ്റ് സൈബര്‍ വൈറസ് നിരവധി ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. എന്നിരുന്നാലും, അത്തരം പ്രവര്‍ത്തനങ്ങള്‍ അപകടകരമാണ്. പ്രത്യേകിച്ച് ഇറാന്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന ജാഗ്രതയിലായിരിക്കുമ്പോള്‍.

അവര്‍ ഫോര്‍ഡോയെ വിജയകരമായി ലക്ഷ്യം വച്ചാല്‍ പോലും, അത് ഇറാനിയന്‍ ആണവ അഭിലാഷത്തിന്റെ അവസാനത്തെ പ്രതിനിധീകരിക്കില്ല. കാരണം നടാന്‍സിന് ഏതാനും മൈല്‍ തെക്ക്, പിക്കാക്‌സ് പര്‍വതം എന്ന് വിളിപ്പേരുള്ള കുഹ്-ഇ കൊളാങ് ഗാസ് ലായില്‍ മറ്റൊരു ആണവ നിലയം നിര്‍മ്മാണത്തിലാണ്. ഫോര്‍ഡോയേക്കാള്‍ കൂടുതല്‍ ആഴത്തില്‍ ഉറപ്പിച്ചതായിരിക്കും ഇതെന്നാണ് സൂചന. അതുകൊണ്ടും തന്നെ അമേരിക്കന്‍ നയത്തില്‍ മാറ്റം വരാതെ, ഫോര്‍ഡോ എന്ന വന്‍ പ്രതിസന്ധിയെ ഉന്‍മൂലനം ചെയ്യാന്‍ ഉടന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam