ഫുട്‌ബോളിൽ പുതിയ നിയമ മാറ്റത്തിന് കളമൊരുങ്ങുന്നു. ഗോൾ കീപ്പർക്ക് എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വെക്കാനാവില്ലെന്ന നിയമമാണ് ഇന്ന് ആരംഭിച്ച ഫിഫ ക്ലബ്ബ് ലോകകപ്പ് മുതൽ കർശനമായി നടപ്പിലാക്കിയത്.
ഗോൾ കീപ്പർമാർ സമയം പാഴാക്കുന്നത് തടയാൻ ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡാണ് പുതിയ നിമയം നടപ്പാക്കുന്നത്. ക്ലബ്ബ് ലോകകപ്പിൽ നടപ്പാക്കുന്ന നിയമം ജൂലൈ ഒന്നുമുതൽ മറ്റ് മത്സരങ്ങൾക്കും ബാധകമാക്കും.
എന്താണ് 8 സെക്കൻഡ് നിയമം
പുതിയ നിയമം അനുസരിച്ച് മത്സരത്തിൽ ഗോൾ കീപ്പർക്ക് എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വെക്കാനാവില്ല. എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വെച്ചാൽ എതിർ ടീമിന് റഫറി കോർണർ കിക്ക് അനുവദിക്കും. സമയം പാഴാക്കാനായി മുമ്പ് ഗോൾ കീപ്പർമാർ പന്ത് കൂടുതൽ സമയം കൈവശം വെച്ചാൽ റഫറിമാർ മഞ്ഞക്കാർഡ് നൽകുകയാണ് ചെയ്തിരുന്നത്. ഇതാണ് ഇനി മുതൽ മാറാൻ പോകുന്നത്.
ആറ് സെക്കൻഡിൽ കൂടുതൽ ഗോൾ കീപ്പർ പന്ത് കൈവശം വെച്ചാൽ എതിർ ടീമിന് ഇൻഡയറക്ട് ഫ്രീ കിക്ക് അനുവദിക്കാൻ നിലവിൽ നിയമമുണ്ടായിരുന്നെങ്കിലും ഇത് നടപ്പിലാക്കുക ബുദ്ധിമുട്ടായിരുന്നു. അതാണിപ്പോൽ പരിഷ്‌കരിച്ച് എട്ട് സെക്കൻഡ് ആക്കിയത്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ പന്ത് കൂടുതൽ സമയം കൈവശം വെച്ചാൽ ഗോൾ കീപ്പർക്ക് കാർഡ് നൽകില്ല, പകരം എതിർ ടീമിന് കോർണർ കിക്ക് അനുവദിക്കും. എന്നാൽ ഇതേ തെറ്റ് വീണ്ടും വീണ്ടും അവർത്തിച്ചാൽ റഫറിക്ക് കാർഡ് നൽകാൻ അധികാരമുണ്ട്.
പന്ത് ഗോൾ കീപ്പറുടെ കൈവശം വരുന്ന സമയം മുതൽ റഫറി സ്റ്റോപ് വാച്ചിൽ സമയം കണക്കാക്കും. പന്ത് കൈവശം വെക്കുകയെന്നാൽ ഗോൾ കീപ്പറുടെ പൂർണ നിയന്ത്രണത്തിലുള്ള സമയമാണ് കണക്കിലെടുക്കുക. ഗോൾ കീപ്പറുടെ കൈയിൽ പന്തെത്തി അഞ്ച് സെക്കൻഡ് പിന്നിട്ടാൽ കൈ ഉയർത്തി റഫറി മുന്നറിയിപ്പ് നൽകും. ഇതിനുശേഷവും പന്ത് റിലീസ് ചെയ്തില്ലെങ്കിൽ കോർണർ അനുവദിക്കും.
വിജയം ഉറപ്പായ മത്സരങ്ങളിൽ എതിർ ടീമിന് ഗോളവസരം നിഷേധിക്കാനും സമയം പാഴാക്കാനുമായി ഗോൾ കീപ്പർമാർ പന്ത് കൂടുതൽ സമയം കൈവശംവെക്കുന്നത് കളിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നത് തടയാനാണ് പുതിയ നിയമം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്