2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയെ അൽ അഹ്ലി ഗോൾരഹിത സമനിലയിൽ തളച്ചു. ശനിയാഴ്ച രാത്രി മിയാമി ഗാർഡൻസിൽ നടന്ന മത്സരത്തിൽ അൽ അഹ്ലി ഗോൾകീപ്പർ മുഹമ്മദ് അൽ ഷെനാവിയുടെ മികച്ച പ്രകടനമാണ് ഈജിപ്ഷ്യൻ ക്ലബ്ബിന് ഒരു പോയിന്റ് നേടിക്കൊടുത്തത്.
മത്സരത്തിന്റെ അധികസമയത്ത് മെസ്സിയുടെ നിർണായകമായ ഒരു ഷോട്ട് ഷെനാവിയുടെ അത്യുഗ്രൻ രക്ഷപ്പെടുത്തലാണ് മിയാമിയുടെ ജയം നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിയിൽ അൽ അഹ്ലിക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. 43-ാം മിനിറ്റിൽ ട്രെസെഗെയുടെ പെനാൽറ്റി ഇന്റർ മിയാമി ഗോൾകീപ്പർ ഓസ്‌കാർ ഉസ്തരി തടുത്തില്ലായിരുന്നെങ്കിൽ അവർക്ക് ലീഡ് നേടാമായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ ഇന്റർ മിയാമി മികച്ച പ്രകടനമാണ് കാണാനായത്. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളൊന്നും നേടിയില്ല. 64-ാം മിനിറ്റിൽ മെസ്സിയുടെ മനോഹരമായൊരു ഫ്രീ കിക്ക് വലയുടെ പുറത്തുകൂടി പോയപ്പോൾ, ഫാഫ പിക്കോൾട്ടിന്റെ അവസാന നിമിഷത്തിലെ ഹെഡർ ബാറിന് മുകളിലൂടെ പറന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെസ്സി ഉയർത്തിവിട്ട ഒരു ഷോട്ട്, അൽ ഷെനാവി അത്ഭുതകരമായ രക്ഷപ്പെടുത്തലിലൂടെ ക്രോസ്ബാറിലേക്ക് തട്ടിമാറ്റി. മിയാമിക്ക് വിജയഗോൾ നേടാനുള്ള ഒരവസരമാണ് നഷ്ടമായത്.
ഈ സമനിലയോടെ ഇരു ടീമുകൾക്കും ഗ്രൂപ്പ് എയിൽ ഓരോ പോയിന്റ് വീതമായി. എഫ്‌സി പോർട്ടോയും പാൽമെയ്‌റാസും ഈ ഗ്രൂപ്പിലുണ്ട്. ഇന്റർ മിയാമി അടുത്ത മത്സരത്തിൽ വ്യാഴാഴ്ച അറ്റ്‌ലാന്റയിൽ വെച്ച് പോർട്ടോയെ നേരിടും. അതേസമയം അൽ അഹ്ലി ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റുഥർഫോർഡിൽ വെച്ച് പാൽമെയ്‌റാസുമായി ഏറ്റുമുട്ടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്