ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹന വ്യൂഹത്തിലെ വാഹനങ്ങള്‍ വെള്ളം കലര്‍ന്ന ഡീസല്‍ നിറച്ചതിനെ തുടര്‍ന്ന് ബ്രേക്ക്ഡൗണായി. നൈപുണ്യ വികസന സമ്മേളനത്തിനായി രത്‌ലാമിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ഇന്ധന സ്‌റ്റേഷനില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ വാഹനങ്ങളില്‍ ഇന്ധനം നിറച്ചത്. തുടര്‍ന്ന് കേടായ 19 വാഹനങ്ങള്‍ ഇവിടെ നിന്ന് തള്ളിയും വലിച്ചും മാറ്റേണ്ടി വന്നു.
ഇന്ധന സ്‌റ്റേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഓരോ കാറിലും ഏകദേശം 20 ലിറ്റര്‍ ഡീസല്‍ നിറച്ചിരുന്നു. ഇതില്‍ 10 ലിറ്റര്‍ വെള്ളം കണ്ടെത്തി.
വാഹനങ്ങള്‍ വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രത്‌ലാം സന്ദര്‍ശനം മറ്റ് വാഹനങ്ങളുപയോഗിച്ച് തടസമില്ലാതെ നടന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഇന്ധനത്തില്‍ മനപൂര്‍വം വെള്ളം ചേര്‍ത്തിട്ടില്ലെന്നും ഭൂഗര്‍ഭ ടാങ്കില്‍ വിള്ളലുണ്ടായി വെള്ളം ചോര്‍ന്ന് അകത്ത് കയറിയതാകാമെന്നും പെട്രോള്‍ പമ്പ് ഉടമ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്