പശ്ചിമേഷ്യയില്‍ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുമ്പോഴും അമേരിക്കയുടെ നീക്കങ്ങള്‍ യുദ്ധഭീതി വര്‍ധിപ്പിക്കുന്നതാണെന്ന് ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇസ്രയേലിനെ സൈനികമായി സഹായിക്കാനുള്ള നീക്കങ്ങള്‍ അമേരിക്ക ആരംഭിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കന്‍ സൈന്യം സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും ഇറാന് മേലുള്ള ആകാശത്തിന്റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തതായുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദമാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക കൂടി ഉള്‍പ്പെട്ടാല്‍ അതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ഭയം മറ്റു പാശ്ചാത്യ രാജ്യങ്ങള്‍ക്കുണ്ട്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന സമൂഹ മാധ്യമത്തിലെ ട്രംപിന്റെ ആഹ്വാനവും സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.
അതേസമയം ഇസ്രയേലിന്റെ പിന്തുണക്കാരായ അമേരിക്ക, സൈനികരെയും യുദ്ധ വിമാനങ്ങളെയും യുദ്ധക്കപ്പലുകളെയും മിഡില്‍ ഈസ്റ്റിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നാവിക സേനയുടെ ഭാഗമായ യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനിക്കപ്പല്‍ കഴിഞ്ഞ ദിവസം തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് സംഘര്‍ഷ മേഖലയിലേക്ക് പുറപ്പെട്ടിരുന്നു. വിയറ്റ്നാമില്‍ കപ്പലിനുള്ളില്‍ നടക്കാനിരുന്ന സ്വീകരണ പരിപാടി റദ്ദാക്കിയാണ് പശ്ചിമേഷ്യ ലക്ഷ്യമാക്കി യുഎസ്എസ് നിമിറ്റ്സ് നീങ്ങുന്നത്.
5,000 സൈനികരെയും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 60 ലധികം വിമാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിമിറ്റ്സ് യുഎസ് നാവിക സേനയുടെ ഏറ്റവും പ്രബലമായ യുദ്ധക്കപ്പലാണ്. ഇതുകൂടാതെ അമേരിക്കയുടെ ക്ഷമ കുറഞ്ഞുവരികയാണും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രമായ ഫോര്‍ഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ് ആക്രമിക്കാനുള്ള ശേഷി നിലവില്‍ അമേരിക്കയ്ക്കു മാത്രമേയുള്ളൂ.
ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രം ആക്രമിക്കാന്‍ യു.എസിന്റെ ജിബിയു-57 ബോംബിന് കഴിയും. 13,600 കിലോഗ്രാം ഭാരമുള്ള ഈ ബോംബ്, ഭൂമിക്കടിയില്‍ ആഴത്തില്‍ (200 അടി വരെ) തുളച്ചുകയറി വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കും. അമേരിക്കന്‍ ആയുധ ശേഖരത്തിലെ ഏറ്റവും ഭാരം കൂടിയ ബോംബാണിത്. ബി2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം ഉപയോഗിച്ച് മാത്രമേ ജിബിയു-57 വീഴ്ത്താന്‍ കഴിയൂ.
നിലവില്‍ സംഘര്‍ഷ മേഖലയിലേക്ക് ബി2 വിമാനങ്ങള്‍ വിന്യസിച്ചിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ല. ഇസ്രയേലിനെ യുഎസ് നേരിട്ടു പിന്തുണച്ചാല്‍ ബി2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ വിന്യസിക്കുന്നത് പരിഗണിക്കുമെന്ന് ഇസ്രയേല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വ്യോമ, നാവിക സേനകള്‍ അതീവ ജാഗ്രതയില്‍
സംഘര്‍ഷ മേഖലയില്‍ പെന്റഗണ്‍ വ്യോമ സാന്നിധ്യവും ശക്തിപ്പെടുത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലുടനീളമുള്ള വെളിപ്പെടുത്താത്ത താവളങ്ങളില്‍ അമേരിക്ക യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. അമേരിക്കന്‍ വിമാനങ്ങള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെങ്കിലും, അവര്‍ വരുന്ന ഇറാനിയന്‍ മിസൈലുകള്‍ പ്രതിരോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്