പശ്ചിമേഷ്യയിലെ യുദ്ധവും പ്രത്യാഘാതങ്ങളും

JUNE 18, 2025, 6:45 AM

1973ലെ അറബ് ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇത്രയും മാരകമായ ഒരു ഏറ്റുമുട്ടൽ ആദ്യമായാണ് പശ്ചിമേഷ്യയിൽ അരങ്ങേറുന്നത്. ജൂൺ 13നു വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇറാൻ അതിർത്തി കടന്നു തലസ്ഥാനമായ ടെഹ്‌റാനിലും മറ്റു പല പ്രദേശങ്ങളിലും നാശം വിതച്ചു. ഇതെഴുതുന്ന അഞ്ചാം ദിവസവും യുദ്ധം തുടരുകയാണ്. ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേൽ ഔദ്യോഗികമായി വെളിപ്പെടുത്തിയത് രണ്ടു ഡസനിലേറെ ഇസ്രയേലികൾ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ്. ഇറാനിൽ അതിന്റെ പത്തിരട്ടിയോളം ആളുകൾ മരിച്ചു. പരിക്കേറ്റവരുടെ സംഖ്യയും ഭീമമാണ്. 

ഇറാനെ സംബന്ധിച്ച് മരണസംഖ്യയേക്കാൾ ഗുരുതരമാണ് ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ. അവരുടെ സേനകളുടെ പ്രധാന തലവൻമാർ പലരും ആദ്യദിവസത്തെ ആക്രമണത്തിൽ മൃതിയടഞ്ഞു. അവരുടെ ആണവ സമ്പുഷ്ടീകരണ പദ്ധതിയുടെ ചുമതലക്കാരായ നിരവധി ശാസ്ത്രജ്‌രെയും ഇസ്രായേൽ വകവരുത്തി. ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനയിയെ മിസൈൽ അയച്ചു വധിക്കാൻ ഇസ്രായേൽ പദ്ധതി ആസൂത്രണം ചെയ്തതായും എന്നാൽ അമേരിക്ക അതു തടയുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പരമോന്നത നേതാവിനെത്തന്നെ വധിക്കാനുള്ള ശേഷി ഇസ്രായേലിനു  ഉണ്ടെന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾ തെളിയിച്ചിട്ടുണ്ട്.

എന്നാൽ അത്തരമൊരു ആക്രമണം ഇറാനുമായുള്ള സമാധാന ചർച്ചയ്ക്കുള്ള എല്ലാ വാതിലുകളും അടക്കുകയും യുദ്ധം സർവ്വനാശത്തിന്റെ വക്കിലേക്കു ലോകത്തെ നയിക്കുകയും ചെയ്യും എന്ന് തീർച്ചയാണ്. അതിനാലാണ് പൊതുവിൽ ഇസ്രയേലിനെ പിന്തുണക്കുന്ന അമേരിക്ക ഈ കാര്യത്തിൽ കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചത് എന്നാണ്  നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്.
ഇസ്രായേൽ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ ആക്രമണമായിരുന്നു വെള്ളിയാഴ്ച നടന്നത് എന്നതിൽ തർക്കമില്ല. ഇറാനും ഇസ്രയേലുമായി നേരിട്ടൊരു യുദ്ധത്തിന്റെ അന്തരീക്ഷം യഥാർത്ഥത്തിൽ ഉണ്ടായിരുന്നില്ല. ഇറാൻ നടത്തിക്കൊണ്ടിരിക്കുന്ന ആണവ പരീക്ഷണങ്ങൾ ദീർഘകാലമായി അമേരിക്കയെയും പശ്ചിമേഷ്യയിലെ അവരുടെ സഖ്യകക്ഷികളെയും ഉത്കണ്ഠപ്പെടുത്തി വരുന്ന കാര്യമാണ്.

vachakam
vachakam
vachakam

തങ്ങളുടെ ആണവ പരീക്ഷണം സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ് എന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കുകയുണ്ടായി. എന്നാൽ അമേരിക്കയും ഇസ്രയേലും അതു വിശ്വസിക്കുന്നില്ല. ആണവായുധം നിർമിക്കാൻ ആവശ്യമായ നിലയിൽ സമ്പുഷ്ട യുറേനിയം അവർ വികസിപ്പിച്ചു കഴിഞ്ഞു എന്നാണ് ഇരുകൂട്ടരും പറയുന്നത്. അതിനാൽ ഇറാന്റെ ആണവ നിലയങ്ങൾ തകർക്കുക എന്നതു മാത്രമാണ് പോംവഴി എന്ന് ഇസ്രായേൽ വിശ്വസിക്കുന്നു. ഇത്തവണ അവർ അതിനായാണ് ശ്രമിച്ചതും. നാഥൻസിലെ ആണവ നിലയത്തിനു നേരെയാണ് പ്രധാനമായും അവർ ആയുധങ്ങൾ പ്രയോഗിച്ചത്. അവിടെ വമ്പിച്ച പൊട്ടിത്തെറികൾ ഉണ്ടായിട്ടുമുണ്ട്. അതു ആണവ വികിരണത്തിനു കാരണമായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ യുഎൻ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര ആണവ ഏജൻസി പരിശോധിച്ചു വരികയാണ്. 

ആക്രമണം കൊണ്ട് ഇസ്രായേൽ എന്തുനേടി തുടങ്ങിയ കാര്യങ്ങൾ ഇനിയുള്ള നാളുകളിൽ ചർച്ചാവിഷയമാകും. എന്നാൽ ഒരു കാര്യം വ്യക്തമാണ്. 1973ലെ യുദ്ധത്തിൽ ഒറ്റയടിക്ക് ഈജിപ്തിന്റെ വ്യോമസൈനിക ശേഷി പൂർണമായും തകർത്തെറിഞ്ഞ ഇസ്രായേൽ ഇത്തവണ അങ്ങനെയൊരു ഏകപക്ഷീയ വിജയം നേടിയിട്ടില്ല. പകരം തലസ്ഥാനമടക്കം അവരുടെ പ്രധാന നഗരങ്ങൾക്കു നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ജെറുസലേം, ടെൽ അവീവ്, ഹൈഫ തുടങ്ങിയ പല നഗരങ്ങളിലും ഇറാന്റെ മിസൈലുകൾ ചെന്നെത്തി. ഇസ്രായേൽ വ്യോമപ്രതിരോധ സംവിധാനം ഇരുമ്പുമറ അയേൺ ഡോം എന്നാണ് അറിയപ്പെടുന്നത്. എന്നാൽ അതിനെ ഭേദിക്കുന്നതിൽ ഇറാൻ വിജയിച്ചു എന്നാണ് ഇസ്രയേലിലെ കനത്ത നാശനഷ്ടങ്ങൾ കാണിക്കുന്നത്. 

ഒത്തുതീർപ്പു ചർച്ചകൾ വഴി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാണ്. യുദ്ധം കരയുദ്ധമായി മാറുകയും മറ്റു അറബ് മുസ്ലിം രാഷ്ടങ്ങൾ കൂടി അതിലേക്കു വലിച്ചിഴയ്ക്കപ്പെടുകയും ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ അത്യന്തം ഭയാനകമായിരിക്കും. ഇസ്രയേലിനെയും അയൽരാജ്യങ്ങളെയും മാത്രമല്ല അതു പ്രതിസന്ധിയിലാക്കാൻ പോകുന്നത്. ലോക സമൂഹമാകെത്തന്നെ അതിന്റെ കെടുതികൾ അനുഭവിക്കേണ്ടി വരും. അതാണ് 1973ലെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 
അന്നത്തെ യുദ്ധം കാരണം അറബ് പ്രദേശങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണമായും സ്തംഭിച്ചു. ഇന്ത്യയെപ്പോലെ ഊർജാവശ്യങ്ങൾക്കു എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അന്ന് വലിയ പ്രതിസന്ധിയിലാണ് ചെന്നുപെട്ടത്.

vachakam
vachakam
vachakam

ഗതാഗത സംവിധാനം ആകെ കുത്തഴിഞ്ഞു. സാധനങ്ങളുടെ കയറ്റിറക്കുമതി കുഴപ്പത്തിലായി. നിത്യോപയോഗ സാധനങ്ങൾ അടക്കം എല്ലാ അവശ്യ സാധനങ്ങൾക്കും വില കുതിച്ചു കയറി. ഫാക്ടറി ഉത്പാദനം നിലയ്ക്കുകയും വാണിജ്യവ്യാപാര സംവിധാനങ്ങൾ മരവിച്ചു നിൽക്കുകയും ചെയ്ത സാഹചര്യത്തിൽ തൊഴിലില്ലായ്മ കുതിച്ചുയർന്നു. രാജ്യമെങ്ങും കടുത്ത പ്രതിസന്ധികളും രാഷ്ട്രീയ കലാപങ്ങളും ഉയർന്നുവന്നത് തുടർന്നുള്ള നാളുകളിലാണ്. 1974ൽ ഗുജറാത്തിലും ബിഹാറിലും വിദ്യാർഥികൾ ആരംഭിച്ച കലാപം പിന്നീട് രാജ്യവ്യാപകമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ വിവിധ  കക്ഷികൾ ആരംഭിച്ച പ്രക്ഷോഭത്തിന്റെ നേതൃത്വം സ്വാതന്ത്ര്യസമര നേതാവ് ജയപ്രകാശ് നാരായൺ ഏറ്റെടുത്തു. അതാണ് പിന്നീട് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന വിധത്തിലുള്ള പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടത്. 

അതിന്റെ ഓർമ്മകൾ ഇന്ന് അധികമാരും പങ്കുവക്കുന്നില്ല. ഒരുപക്ഷേ ഇന്ന് ഇന്ത്യ വളരെയേറെ വികസിക്കുകയും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയും ചെയ്ത സാഹചര്യത്തിൽ അത്തരത്തിലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ നമ്മൾ നേരിടേണ്ടി വരില്ല എന്നും പ്രതീക്ഷിക്കാം. എന്നിരുന്നാലും പശ്ചിമേഷ്യയിൽ യുദ്ധം മുറുകിയാൽ ആഗോള വ്യാപാരത്തിന്റെ മുഖ്യ ഇടനാഴി സ്തംഭിക്കും. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിന്റെ മുഖ്യ കണ്ണിയാണ് സൂയസ് കനാലും ചെങ്കടലും. അവിടെ ബോംബുകളും മിസൈലുകളും ഒരു പുതുമയല്ല. ഇറാനെ പിന്തുണക്കുന്ന ഹൂതികൾ പലപ്പോഴും അവിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ട്.

ഇടയ്ക്കിടെ ഉണ്ടാകുന്ന സംഘർഷങ്ങൾ അതുവഴിയുള്ള ചരക്കു ഗതാഗതത്തെ തടയാറുമുണ്ട്. അതിന്റെ ഫലം അതി ഗുരുതരമായ വിലക്കയറ്റമായിരുക്കും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കു അതിന്റെ ആഘാതം താങ്ങാൻ പ്രയാസമാണ്. എന്നാൽ  ആഫ്രിക്ക പോലെ താരതമ്യേന സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സംബന്ധിച്ച് അത്തരമൊരു സ്ഥിതിവിശേഷം മാരകമായിരിക്കും. അതിനാൽ ഇറാനുമായുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം എന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ യോജിപ്പുണ്ട്. 2015ൽ അമേരിക്കൻ പ്രസിഡന്റ് ബറാക്  ഒബാമയുടെ നേതൃത്വത്തിൽ ഇറാനുമായി അമേരിക്കയും സഖ്യകക്ഷികളും അങ്ങനെയൊരു ചർച്ച നടത്തി കരാറിൽ എത്തിയിരുന്നു.

vachakam
vachakam
vachakam

അതുപ്രകാരം ഇറാൻ അന്താരാഷ്ട്ര പരിശോധനക്കായി തങ്ങളുടെ ആണവ നിലയങ്ങൾ തുറന്നുകൊടുത്തു. യുഎൻ ഏജൻസികളാണ് പരിശോധന നടത്തിയത്. അതിൽ എന്തെങ്കിലും കുഴപ്പങ്ങൾ ആരും കണ്ടെത്തുകയുണ്ടായില്ല. അതിനാൽ അന്ന് ഇറാന് എതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധങ്ങൾ പിൻവലിച്ചു. ഇറാൻ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി. എണ്ണയടക്കമുള്ള വസ്തുക്കളുടെ വ്യാപാരം പുഷ്ടിപ്പെട്ടു.കാര്യങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്ന അവസ്ഥയിലാണ് അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയത്. ഒബാമയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ കരാർ എന്ന ഒറ്റക്കാരണം മൂലം ട്രംപ് കരാറിൽ നിന്നും പിൻവാങ്ങി. ഇറാനെതിരെ വീണ്ടും ഉപരോധം പ്രഖ്യാപിച്ചു. ഇറാൻ വീണ്ടും ആണവ പരീക്ഷണങ്ങളിലേക്കു മടങ്ങുകയും ചെയ്തു.

ഇതാണ് നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലം. ഇറാനുമായുള്ള കരാർ റദ്ദാക്കിയത് അങ്ങേയറ്റം ഉത്തരവാദിത്വരഹിതമായ പ്രവർത്തിയായിരുന്നു. അതിന്റെ ഫലമാണ് ലോകം പിന്നീട് അനുഭവിച്ചത്. ഇപ്പോൾ വീണ്ടും അവരുമായി ചർച്ചയ്ക്ക് ട്രംപ് നീക്കം നടത്തുന്നുണ്ട്. അതിനായി ഇരുകൂട്ടരും മസ്‌കറ്റിൽ സമ്മേളിക്കുന്ന അതേ ദിവസമാണ് ഇസ്രായേൽ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചത്.

അതിൽ തങ്ങൾക്കു പങ്കില്ല എന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയും ട്രംപും പറയുന്നു. എന്നാൽ  ഇറാൻ അടക്കം ആരുമത് വിശ്വസിക്കുന്നില്ല. അതിനാൽ ഇനി അമേരിക്കയുടെ ആഭിമുഖ്യത്തിൽ വീണ്ടുമൊരു സമാധാനചർച്ച ഫലപ്രാപ്തിയിലെത്തുക എളുപ്പമല്ല. കാരണം മധ്യസ്ഥന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അതിന്റെ ദുരന്തം ലോകസമൂഹമാണ് അനുഭവിക്കുന്നത്.

എൻ.പി. ചെക്കുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam