ഇറാന്റെ കാര്യത്തില്‍ അമേരിക്കയുടെ നിലപാട് എന്ത്?

JUNE 18, 2025, 12:49 PM

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അമേരിക്കയും പങ്കുചേരുമോ എന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൃത്യമായ ഉത്തരം നല്‍കിയിട്ടുമില്ല. അമേരിക്ക സംഘര്‍ഷത്തില്‍ ഇടപെടാം ഇടപെടാതിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെട്ടാല്‍ 'നികത്താനാകാത്ത നഷ്ടം' ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാമനേയി മുന്നറിയിപ്പ് നല്‍കിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 

'ഞാന്‍ ചെയ്യാം, ചെയ്യാതിരിക്കാം. എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല,' ഇസ്രായേലിന്റെ സൈനിക നീക്കത്തില്‍ യുഎസ് പങ്കാളിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും വൈറ്റ് ഹൗസിലേക്ക് എത്താമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിനുള്ള സമയം വൈകിപ്പോയി. മരണങ്ങള്‍ക്കും നാശങ്ങള്‍ക്കും മുമ്പ് എന്തുകൊണ്ട് നിങ്ങള്‍ എന്നോട് ചര്‍ച്ച നടത്തിയില്ലെന്ന് ഞാന്‍ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍ രംഗത്ത് വന്നു. വൈറ്റ്ഹൗസിലേക്ക് മീറ്റിങ്ങിന് വരാമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഇറാന്‍ നേതാവിനെ ഇല്ലാതാക്കുമെന്ന ഭീരുത്വ ഭീഷണിയായിരുന്നു ഈ നുണയേക്കാള്‍ നല്ലത്. ഭീഷണിയുടെ സ്വരത്തില്‍ സംഭാഷണത്തിനും സമാധാന ചര്‍ച്ചക്കും ഇറാനില്ല. ഒരു യുദ്ധക്കൊതിയനുമായി ഒരിക്കലും ചര്‍ച്ച നടക്കില്ലെന്നും ന്യൂയോര്‍ക്കിലെ ഇറാന്റെ യുഎന്‍ മിഷന്‍ വ്യക്തമാക്കി.

ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ 'ഇറാന്‍ ഒരിക്കലും കീഴടങ്ങില്ല' എന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാമനേയി പ്രതികരിച്ചിരുന്നു. ഇസ്രായേല്‍ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ നശിപ്പിച്ചെങ്കിലും. ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ആണവ സൗകര്യങ്ങള്‍ നശിപ്പിക്കാന്‍ യുഎസിന്റെ 'മാസിവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍' ബോംബ് ആവശ്യമാണ്. 'ബങ്കര്‍ ബസ്റ്റര്‍' എന്നും വിളിക്കപ്പെടുന്ന ഈ ബോംബുകള്‍ യുഎസ് സൈന്യത്തിന്റെ ഏറ്റവും ശക്തമായ അണ്വായുധമല്ലാത്ത ആയുധവുമാണ്. 

ഏകദേശം 14,000 കിലോഗ്രാം ഭാരമുള്ള ഈ ബോംബ്, ഭൂമിക്കടിയിലുള്ള ബങ്കറുകളും ആണവ സൗകര്യങ്ങളും നശിപ്പിക്കാനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്. 2,400 കിലോഗ്രാം സ്‌ഫോടക വസ്തുവാണ് ഈ ബോംബില്‍ അടങ്ങിയിരിക്കുന്നത്. ഉദ്ദേശിക്കുന്ന സ്ഥലത്ത് ആഴത്തില്‍ തുളച്ച് കയറിയതിന് ശേഷം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ആയുധവുമാണ് ബങ്കര്‍ ബസ്റ്റര്‍. സ്റ്റെല്‍ത്ത് ബോംബര്‍ വിമാനത്തില്‍ നിന്ന് മാത്രമേ ഈ ബോംബുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു. അമേരിക്കയുടെ കൈവശമുള്ള ഓരോ ബി2 ബോംബര്‍ വിമാനത്തിനും രണ്ട് വീതം ബങ്കര്‍ ബസ്റ്റര്‍ വഹിക്കാന്‍ സാധിക്കും. ഈ ബോംബുകള്‍ ഇറാന്‍ മണ്ണില്‍ വീഴുകയാണെങ്കില്‍ യുഎസും ഇസ്രായേലിനൊപ്പം ഇറാനെതിരായ യുദ്ധത്തില്‍ പങ്കാളിയായതായി സ്ഥിരീകരിക്കപ്പെടും. ഈ ഒരു ഘട്ടത്തിലേക്ക് ഇസ്രായേലിനൊപ്പം അമേരിക്കയും നീങ്ങുമോയെന്നാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ഇറാന് സിവിലയന്‍ ആവശ്യങ്ങള്‍ 3.67% യുറേനിയം സമ്പുഷ്ടീകരണം മതിയെന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് 3.67% യുറേനിയം സമ്പുഷ്ടീകരണം മതി. എന്നാല്‍ ഇറാന്‍ ഇതിനെ 60% വരെ എത്തിച്ചു. ആയുധ നിലവാരമുള്ള 90% ലേക്ക് എത്താന്‍ ഒരു ചെറിയ സാങ്കേതിക നടപടി മാത്രമാണ് ബാക്കിയുള്ളത്. ഇത് അനുവദിക്കാനാകില്ല,' സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. 'ഇറാന്‍ ആണവായുധം എന്ന ആശയം ഉപേക്ഷിക്കണം. ഇവര്‍ തീവ്രവാദികളാണ്, ഇവര്‍ക്ക് ആണവായുധം ഉണ്ടാകാന്‍ പാടില്ല' എന്ന നിലപാട് ട്രംപും അന്ന് സ്വീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam