കണ്ണൂരിലും അമ്പലപ്പുഴയിലും ചെർപ്പുളശ്ശേരിയിലും പേപ്പട്ടികൾ ജനത്തെ ഓടിച്ചിട്ട് പിടിച്ച് കടിച്ചു രസിക്കുമ്പോൾ, തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ അതിപ്രധാനമായ ഒരു യോഗം മുഖ്യമ ന്ത്രിയുടെ അധ്യക്ഷതയിൽ ചേരുകയുണ്ടായി. വനം വകുപ്പ് വിളിച്ച യോഗത്തിലെ പ്രധാന ചർച്ചാവിഷയം എന്താണെന്നോ? സംസ്ഥാനത്തിന് ഒരു ഉരഗം വേണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം.
ചേരപ്പാമ്പുതന്നെ ഈ ബഹുമതി സ്വന്തമാക്കുമെന്നാണ് പൊതുവേ കരുതുന്നത്. ചേര നിസ്സാരക്കാരനല്ലെന്നാണ് വനംവകുപ്പിന്റെ വാദം. കരിഞ്ചേര, മഞ്ഞച്ചേര, വെറും ചേര തുടങ്ങിയ മൂന്നിനങ്ങളിലാണ് ഇവയെ കണ്ടുവരുന്നതെന്നും ചേര എലികളെയും വിഷപ്പാമ്പുകളുടെ മുട്ടകളെയും ശാപ്പിടുന്നതുകൊണ്ട് വിഷപ്പാമ്പുകൾക്കെതിരെയുള്ള സർക്കാർ പരസ്യങ്ങളുടെ ബ്രാൻഡ് അംബാസിഡറും ഈ പാമ്പുതന്നെയാവട്ടെയെന്ന് വനംവകുപ്പ് വാദിക്കുന്നുണ്ട്.
ചേരയ്ക്കുവേണ്ടി കേന്ദ്ര സർക്കാരും ചില നിയമങ്ങളെല്ലാം രൂപീകരിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ചേരയെ കൊന്നാൽ മൂന്നുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ഷെഡ്യൂൾ ഒന്നിൽ ചേരയോടൊപ്പം നീർക്കോലി, മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഉരഗങ്ങളെയും കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്. വനത്തിനു പുറത്തുവച്ച് വിഷപ്പാമ്പ് കടിച്ച് മരിക്കുന്നയാളിന്റെ കുടുംബത്തിന് മരണം സംഭവിച്ചാൽ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന കണക്ക് വേറെയുമുണ്ട്. പരുക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ നല്കാനും വ്യവസ്ഥയുണ്ട്.
വനം വകുപ്പും വന്യജീവികളും കട്ടയ്ക്ക് കട്ടയ്ക്ക്....
സർക്കാരിന്റെ ഇത്തരം കൂടിയാലോചനകൾ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ സംഘടിപ്പിക്കേണ്ടതായിരുന്നില്ലേ? നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ് മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളെ കൊല്ലാൻ അനുവാദം തരണമെന്ന് കേരളം കേന്ദ്രത്തോട് കത്തിലൂടെ ആവശ്യപ്പെട്ടത്. വന്യജീവികളെ കൊല്ലാനേ പാടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. എന്നാൽ ഒരു പൗരന് ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംരക്ഷണത്തെപ്പറ്റി കേന്ദ്രസം സ്ഥാന ഭരണകൂടങ്ങൾ ബോധവാന്മാരല്ലേ?
ഉദ്യോഗസ്ഥതലത്തിൽനിന്നും, വന്യജീവികളിൽനിന്നും അതിഭീകരമായ 'കൊലവിളികൾ' വനം വകുപ്പിൽ അരങ്ങേറുന്നുണ്ട്. മത്തായി എന്നൊരു മനുഷ്യനെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ അയാളുടെ മരണത്തെത്തുടർന്ന് പ്രതിക്കൂട്ടിലായി. എന്നാൽ മത്തായിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് വനംവകുപ്പിലെ കോൺട്രാക്ട് ജീവനക്കാരനായിരുന്ന ജീപ്പ് ഡ്രൈവറാണെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ മൊഴി നൽകിയത് കോടതിയുടെ പരിഗണനയിലാണ്.
മ്ലാവല്ല സാറേ, ഇത് പോത്താ...
മ്ലാവിനെ കൊന്ന് ഇറച്ചിവില്പന നടത്തിയെന്ന ആരോപണത്തിന്മേൽ, പാലക്കാട് ജില്ലയിലെ ര ണ്ട് യുവാക്കളെ ഒരു മാസത്തിലധികം ജയിലിലടച്ച് വനംവകുപ്പ് ഉദ്യേഗസ്ഥർ മർദിച്ചുവെന്ന ആ രോപണം കഴിഞ്ഞയാഴ്ച പത്രങ്ങളിൽ കണ്ടു. ലാബ് പരിശോധനയിൽ 'ഇറച്ചി' പോത്തിന്റേതാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇതിനൊന്നും മന്ത്രി ശശീന്ദ്രൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. വനമില്ലാത്ത ജില്ലയെന്നു പേരുകേട്ട ആലപ്പുഴയിൽ പോലും ഇപ്പോൾ കാട്ടുപന്നികൾ വിഹരിക്കുന്നു. അവയെ കൊല്ലണമെങ്കിൽ, 'പന്നികൾക്കായുള്ള ഏതെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ സഹായം തദ്ദേ ശസ്ഥാപനങ്ങൾ തേടേണ്ടതുണ്ട്.
വെടിയേറ്റുമരിക്കുന്ന കാട്ടുപന്നി ഗർഭിണിയാണെന്നു പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയാൽ പന്നിയെ വെടിവച്ചവൻ പിന്നീട് തോക്ക് അവന്റെതന്നെ നേർക്കുപിടിച്ച് വെടിവയ്‌ക്കേണ്ടിവരും. അത്ര കർക്കശമാണ് കേന്ദ്രസർക്കാരിന്റെ ഇക്കാര്യത്തിലുള്ള കർശന വ്യവസ്ഥ. സെക്രട്ടറിയേറ്റിൽ യോഗം നടക്കുന്നതിനിടയിൽ ഏഷ്യാനെറ്റ് ന്യൂസിൽ വനംവകുപ്പിനെ വെള്ള പൂശുന്ന രീതിയിൽ ഒരു വാർത്താശകലം പുറത്തുവന്നതു കണ്ടു. കിഫ്ബിയിൽനിന്ന് വായ്പയെടുത്ത് മലയോര മേഖലയിൽ കിടങ്ങ് കുഴിച്ചും സൗരവേലികൾ നിരത്തി കെട്ടിയും അലാറങ്ങൾ സ്ഥാപിച്ചും ജനത്തിന് വന്യമൃഗങ്ങളിൽനിന്ന് ഒരു പോറലുപോലും ഏല്ക്കാതിരിക്കാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കി കഴിഞ്ഞതായുള്ള ആ റിപ്പോർട്ട് 'നിലമ്പൂർ ലക്ഷ്യമാക്കി തട്ടിവിട്ടതാവാമെന്ന് ആരും ചിന്തിച്ചുപോകും.
കഴിഞ്ഞ തവണ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ഏഷ്യാനെറ്റ് ന്യൂസിനെ പേരെടുത്തുപറഞ്ഞുതന്നെ മന്ത്രി ശശീന്ദ്രൻ വിമർശിച്ചിരുന്നു. അതുകൊണ്ടാണോ ഈ റിപ്പോർട്ട് ഇപ്പോൾ സംപ്രേഷണം ചെയ്തതെന്ന് വിശദീകരിക്കുന്നത് നല്ല മാധ്യമധർമമായിരിക്കും. അങ്ങനെ യല്ലേ?
പച്ചക്കറിയോ, ഹേയ് നോൺവെജ് മതി
വെള്ളം കിട്ടാത്തതുമൂലമാണ് കാട്ടാനകളും മറ്റും നാട്ടിലിറങ്ങുന്നതെന്ന ഒരു മണ്ടൻ തിയറി ആ രോ പറഞ്ഞത് ഓർമയുണ്ട്. ഇപ്പോൾ വയനാട്ടിലും അട്ടപ്പാടിയിലുമെല്ലാം തകർത്തു മഴപെയ്യുമ്പോ ഴാണ് കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങുന്നത്. മറ്റൊരു തിയറിയാകട്ടെ, വനത്തിൽ ഭക്ഷണം കിട്ടാതെ വലയുമ്പോഴാണ് കാട്ടാനകളും കടുവകളും പുലികളുമെല്ലാം കാടിറങ്ങുന്നതെന്നായിരുന്നു.
പക്ഷെ, ഇ പോസ് സംവിധാനം തകരാറിലായതുമൂലം റേഷനരിപോലും കിട്ടാതെ നട്ടംതിരിയുന്ന പാവപ്പെട്ടവന്റെ വീടുകളിലേക്ക് ഇരച്ചുകയറി വരുന്ന കാട്ടാനകളുടെ പൊണ്ണത്തടി' ശ്രദ്ധിച്ചുവോ? കാട്ടിൽ ഹോർലിക്‌സും ബൂസ്റ്റും സൂപ്പുമൊക്കെ കൊടുത്ത് കൊഴുപ്പിച്ച് ഈ കാട്ടാനകൾ കാടിറങ്ങിവന്ന് പട്ടിയെയും പശുവിനെയും ആടിനെയുമെല്ലാം ആക്രമിക്കുന്നത്, അവ വെജിറ്റേറിയൻ' ഭക്ഷണമെല്ലാം ഒഴിവാക്കിയെന്നല്ലേ? കുഴിമന്തിയും ചില്ലി ചിക്കനും പോർട്ട് ഫ്രൈയുമെല്ലാം ദിവസേന കിട്ടണമെന്ന വാശിയിലാണോ വന്യജീവികൾ? ആവോ, ആർക്കറിയാം?
രാഷ്ട്രീയം നോക്കിയാണോ കടിയും കുരയും
ഒരു 'ജുറാസിക് പാർക്ക് വിവരണം പോലെ ഈ ആഴ്ചക്കുറിപ്പ് എഴുതിയൊപ്പിക്കുന്നത് മനഃപൂർവമാണ്. ജനങ്ങളുടെ സുരക്ഷ ഭരണകൂടത്തിന്റെ വകുപ്പിൽ പെട്ടതല്ലെന്നൊരു തോന്നൽ നമ്മുടെ ഭരണകർത്താക്കൾക്ക് ഇന്നുണ്ട്. സംസ്ഥാനം കേന്ദ്രത്തെയും കേന്ദ്രം തിരിച്ചും ഓരോ ഭരണപിഴവും മറച്ചുവയ്ക്കുകയാണ്. ഇന്ന് (ബുധൻ) കണ്ണൂരിൽ പേനായ് കടിച്ചത് ഇരുപതുപേരെ. ചൊവ്വാഴ്ച ഇതേ എണ്ണം 56 ആയിരുന്നു. പേപ്പട്ടികളെ കൊല്ലാൻ നിയമം അനുവദിക്കില്ലെന്ന് കണ്ണൂരിലെ ഡെപ്യൂ ട്ടി മേയർ മാധ്യമങ്ങളോട് പറയുന്നതു കേട്ടു.
ഈ വാദം സഹിക്കാം. 'പേപ്പട്ടി നയം' ഇനിയും മന്ത്രി എം.ബി. രാജേഷിന്റെ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ട് അതേ മന്ത്രിയുടെ പാർട്ടിയണികൾ ഇന്ന് കണ്ണൂർ കോർപ്പറേഷൻ ഹാളിൽ നടത്തിയ സമരാഭാസത്തെ നമുക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയും? തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തുനിന്ന് 19 പേരെ പേപ്പട്ടി കടിച്ച സംഭവത്തിൽ പാർട്ടിയണികൾ എന്തേ മേയർ ആര്യ രാജേന്ദ്രനെതിരെ സമരം ചെയ്യാതിരുന്നത്?
അമ്പലപ്പുഴയിലും ഇന്ന് പേപ്പട്ടി ആക്രമണമുണ്ടായി. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ 16 പേർക്കും ബുധനാഴ്ച കടിയേറ്റിട്ടുണ്ട്. ഒരു സമരവും അവിടെ അരങ്ങേറിയതായി വാർത്ത കണ്ടില്ല. കണ്ണൂരിൽ പേരിനൊരു എബിസി കേന്ദ്രമുണ്ട്. തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്ന ഈ കേന്ദ്രത്തിന്റെ പ്രവർത്തനം മന്ദഗതിയിലാണ്. കണ്ണൂർ നഗരത്തിലെ മാലിന്യ നീക്കവും അത്ര കാര്യക്ഷമമല്ല. അപ്പോൾ ഇരുപക്ഷത്തും വീഴ്ചകളുണ്ട്. ജനങ്ങൾക്കു വേണ്ടി തദ്ദേശവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഒന്നിച്ചുനിന്ന് പരിഹരിക്കേണ്ട വിഷയങ്ങൾക്ക് രാ ഷ്ട്രീയനിറം നൽകിയും കേന്ദ്രത്തെ പഴിചാരിയും തടിയൂരാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ ക്ക് യോജിച്ച ശൈലിയല്ല.
ചെറിയകടവിലെ വലിയ ദുരിതങ്ങൾ
കണ്ണമാലിയിൽ കടലാക്രമണം മൂലവും കരുവന്നൂരിൽ തടയണ പൊട്ടിയതുമൂലവും ജനങ്ങൾ ദു രിതത്തിലാണ്. കണ്ണമാലി, ചെറിയകടവ് പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താൻ ത്വരിത നടപടി വേണമെന്ന് സുപ്രീംകോടതി പോലും വിധിച്ചിട്ടുണ്ട്. തീര സംരക്ഷണത്തിന് അനുവദിച്ച 247 കോടി രൂപ റോഡ് നിർമിച്ചും കാനകുഴിച്ചും അധികൃതർ കളഞ്ഞുകുളിച്ചുവെന്ന് നാട്ടു കാർക്ക് പരാതിയുണ്ട്. ചെറിയകടവ്, ചൊല്ലാനം പ്രദേശങ്ങളിലെ കടലാക്രമണത്തെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കുമെന്ന് കളക്ടറും മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു.
ഇതനുസരിച്ചുള്ള നിർമാണ ജോലികൾ 2024 സെപ്തംബറിൽ ആരംഭിക്കേണ്ടതായിരുന്നു. പലതവണ ജോലി ഉപേക്ഷിച്ച് കാക്കനാട്ടെ കളക്ടറുടെ ഓഫീസിൽ പോയിരുന്നു. ഏറ്റവും ഒടുവിലായി മേ യ് 15നു ഇവർ കളക്ടറെ കണ്ടിരുന്നു. 'ഇപ്പോ ശരിയാക്കിത്തരാം' എന്ന ഡയലോഗാണ് അപ്പോഴും കളക്ടർ തട്ടിവിട്ടത്. പക്ഷെ ഒന്നും സംഭവിച്ചില്ല.
ഇപ്പോൾ ചെല്ലാനത്ത് കടലിന് അരികിലായു ണ്ടായിരുന്ന മെറ്റലിട്ട റോഡും കടന്ന് മത്സ്യത്തൊഴിലാളികൾ കഷ്ടപ്പെട്ട് നിർമിച്ച വീടുകളുടെ തറ തോണ്ടാൻ കടൽ ഇരച്ചെത്തിയ അവസ്ഥയാണ് ഇന്ന്. 'ഞങ്ങൾക്ക് കിറ്റൊന്നും തരേണ്ട. ഒരു സൗജന്യവും വേണ്ട. കടൽ കയറാതിരിക്കാൻ ട്രാപ്പോഡ് സ്ഥാപിച്ചാൽ മതി'യെന്ന് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരുടെ വിലാപം ചാനലുകളിൽ കേൾക്കുന്നുണ്ട്.
സമരം പൊളിക്കാൻ 24x7 ഹെൽനോ?
ആശമാരുടെ വാഹന പ്രചരണ യാത്ര ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. തരിമ്പും കൂസാതെയാണ് ഭരണകൂടം ഈ പാവങ്ങളെ പന്തുതട്ടുന്നത്. ഇന്നത്തെ 'റാലി സമാപനം' പൊളിക്കാൻ ആരോഗ്യവകുപ്പിലെ ഏമാന്മാർ ഉറക്കമിളച്ചിരുന്ന് ഒരു ഓൺലൈൻ പരിശീലന പരിപാടി' രാത്രി പ്രഖ്യാപിക്കുകയുണ്ടായി. സെന്ററുകളിലെ വൈഫൈ കണക്ഷനുകൾ ഉപയോഗിച്ചുവേണം ട്രെയിനിംഗിൽ പങ്കെടുക്കാനെന്ന് പ്രത്യേക കല്പനയുമുണ്ടായിരുന്നു.
ഓൺലൈനിൽ റിപ്പോർ ട്ടുകൾ അയയ്ക്കാനും മറ്റും 10,000 രൂപ മുടക്കി ഏതോ തട്ടിക്കൂട്ട് കമ്പനിയുടെ മൊബൈൽ സർ ക്കാർ വാങ്ങി നൽകിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ 'സർക്കാർ സൗജന്യമായ' മൊബൈൽ ഫോണുകൾ അകാല ചരമമടഞ്ഞു. പിന്നീട് സ്വന്തം ചെലവിൽ വാങ്ങിയ ആൻഡ്രോയിഡ് ഫോണുകളിലൂടെയാണ് ഇപ്പോൾ ആശമാരുടെ വിവരം സംപ്രേഷണമെന്നതും ഓർമിക്കണം.
ആശമാരുടെ ഈ സമരം പൊളിക്കാൻ' നടത്തിയ ഉഡായിപ്പു പണികളുടെ കാൽഭാഗം ശുഷ്‌കാന്തി ആരോഗ്യവകുപ്പ് മന്ത്രി പ്രകടിപ്പിച്ചിരുന്നെങ്കിൽ നമ്മുടെ സർക്കാർ ആശുപത്രികളെല്ലാം എന്നേ നന്നായിപ്പോയേനെ!
ആന്റണി ചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്