മൊസാദിന്റെ കഥ ഇസ്രായേലിന്റേയും..!

JUNE 18, 2025, 9:39 AM

ഇസ്രായേലി ചാര സംഘടനയായ മൊസാദിന്റെ ആസ്ഥാനം തന്നെയിപ്പോൾ മിസൈൽ ആക്രമണത്തിൽ തകർത്തതായി ഇറാൻ അവകാശപ്പെന്നു. ഇത് എത്രകണ്ട് വിശ്വസനീയമാണെന്ന് ഇനിയും പറയാറായിട്ടില്ല. എന്തായാലും പശ്ചിമേഷ്യ വല്ലാത്തൊരു അവസ്ഥയിലെത്തപ്പെട്ടിരിക്കുന്നു. ഇനി മൊസാദ് അടങ്ങിയിരിക്കുമോ..?  

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രയേൽ ഇറാനിലുള്ള ആണവകേന്ദ്രങ്ങളും സൈനീകതാവളങ്ങളും ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയത്. ഇതെല്ലാം നേരത്തതന്നെ പ്ലാൻ ചെയ്തത് മൊസാദ് ആയിരുന്നു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടനയാണിത്. ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി മൊസാദ് നിലകൊള്ളുന്നു.

1951 ഏപ്രിലിൽ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെൽ അവീവാണ്. ഇസ്രായേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലർത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളിൽ വച്ച് വധം നടത്താൻ അനുവാദമുണ്ട്. മൊസാദിന്റെ അംഗങ്ങളിൽ പലരും ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയർന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേർ ഇതിൽ പ്രവർത്തിക്കുന്നുണ്ട്. 

vachakam
vachakam
vachakam

ആ മൊസാദിന്റെ ആസ്ഥാനം തന്നെയിപ്പോൾ മിസൈൽ ആക്രമണത്തിൽ തകർത്തതായി ഇറാൻ അവകാശപ്പെന്നു. ഇത് എത്രകണ്ട് വിശ്വസനീയമാണെന്ന് ഇനിയും പറയാറായിട്ടില്ല. എന്തായാലും പശ്ചിമേഷ്യ വല്ലാത്തൊരു അവസ്ഥയിലെത്തപ്പെട്ടിരിക്കുന്നു. ടെൽ അവീവിലെ ആസ്ഥാനത്തിന് സമീപം ഇറാൻ മിസൈൽ പതിച്ച് തീപിടർന്നുവെന്നത് നേരാണ്. ഹൈഫയിലെ ബസാൻ റിഫൈനറിയും ആക്രമിച്ചിട്ടുണ്ട്.

മൊസാദിന്റെ കഥ

ചാരസംഘടന എന്ന് കേൾക്കുമ്പോൾ പലപ്പോഴും ആളുകളുടെ മനസ്സിലേക്ക് ആദ്യമെത്തുക അമേരിക്കയുടെ സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി) യുടെ പേരായിരിക്കും. എന്നാൽ അതിനേക്കാളെറെ കരുത്തുള്ള ചാരസംഘടനയാണ് ഇസ്രായേലിന്റെ മൊസാദ്. കേട്ടാൽ അത്ഭുതം തോന്നുന്നവിധമാണ് മൊസാദിനെ കുറിച്ചുള്ള കഥകൾ. ഹാമൊസ്സാദ് ലെമൊദി ഇൻ ഉലേ തഫ്കിഡിം മെയുഹാദിം എന്നതാണ് ഇതിന്റെ ഇസ്രായേലി പേര്. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്റലിജൻസ് ആന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് എന്ന് ഇംഗ്ലീഷ്. ചാര സംഘടന എന്ന് ഒരു രാജ്യവും അവരുടെ ചാര സംഘടനയെ പറയാറില്ല. അതുപോലെ തന്നെ മൊസാദ് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്. വെറും 90 ലക്ഷം ജനങ്ങൾ മാത്രം വസിക്കുന്ന ഒരു ചെറു രാജ്യത്തിന്റെ ഈ രഹസ്യാന്വേഷണ ഏജൻസി എത്തിപ്പെടാത്ത ഒരിടവും ലോകത്തില്ല.

vachakam
vachakam
vachakam

ഇസ്രായേലിന് കീഴിൽ മൂന്ന് രഹസ്യാന്വേഷണ ഏജൻസികൾ ആണുള്ളത്. മിലിട്ടറി ഇന്റലിജൻസ് ആയ 'അമൻ', ആഭ്യന്തര സുരക്ഷയ്ക്കായുള്ള 'ഷിൻ ബെറ്റ്' എന്നിവയാണ് മറ്റ് രണ്ടെണ്ണം. രഹസ്യ വിവര ശേഖരണം, രഹസ്യ ഓപ്പറേഷനുകൾ, തീവ്രവാദ വിരുദ്ധ പ്രവർത്തനം എന്നിവയാണ് മൊസാദിന്റെ മേൽനോട്ടത്തിൽ നടത്തുന്നത്. ഇസ്രായേലിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങൾക്കും പുറത്താണ് മൊസാദിന്റെ സ്ഥാനം എന്ന് അറിയുക. മൊസാദിനെ നിർണയിക്കാൻ നിയമമോ നിയന്ത്രിക്കാൻ മറ്റൊരു സംവിധാനമോ ഇസ്രായേലിൽ ഇല്ല. രാജ്യത്തിനുള്ളിലെ തന്നെ മറ്റൊരു രാജ്യമെന്ന് പറയുന്നതിൽ തെറ്റില്ല. 

എല്ലാ തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകൾക്ക് അതീതമാണിത്. പ്രധാനമന്ത്രിയോട് മാത്രമാണ് മൊസാദിന്റെ ഡയറക്ടർക്ക് നേരിട്ട് മറുപടി പറയാൻ ബാധ്യതയുള്ളത്. മൊസാദിന് കീഴിൽ ഏതാണ്ട് ഏഴായിരത്തോളം പേരാണ് നേരിട്ട് ജോലി ചെയ്യുന്നത്. 2.73 ബില്യൺ ഡോളർ ആണ് മൊസാദിന്റെ ശരാശരി പ്രതിവർഷ ബജറ്റ്. ഇത് ഓഡിറ്റിങ്ങിന് വിധേയമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരസംഘടനകളിൽ ഒന്നായി മൊസാദിനെ നിലനിർത്തുന്നതും ഇത് തന്നെ..! മൊസാദിന്റെ ചാരക്കണ്ണുകൾ പതിയാത്ത ഇടം ലോകത്തൊരിടത്തും കാണുകയില്ല. പലരാജ്യങ്ങളിലേയും ആഭ്യന്തര പ്രശ്‌നങ്ങളും മറ്റ് വിഷയങ്ങളും എല്ലാം അവർ അറിയും മുമ്പേ മൊസാദ് അറിയാറുണ്ട്. തങ്ങൾക്ക് പ്രിയപ്പെട്ടവരെങ്കിൽ ആ വിവരം അവർ ആ രാജ്യത്തെ ഭരണാധികാരികളെ അറിയിക്കാറുമുണ്ട്.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുമായി അടുത്ത ബന്ധമാണ് മൊസാദിനുള്ളത്. 1984 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ പങ്കെടുത്ത ഇന്ത്യൻ സ്‌പെഷ്യൽ ഗ്രൂപ്പ് കമാൻഡോകളെ പരിശീലിപ്പിച്ചത് മൊസാദ് ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അന്ന് ഇന്ത്യയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം പോലും ഉണ്ടായിരുന്നില്ല എന്നത് കൂടി ഓർക്കണം. മൊസാദിന്റെ പ്രതികാരങ്ങളിൽ ഏറ്റവും അധികം വാഴ്ത്തപ്പെട്ടത് മ്യൂണിക്ക് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരം ആയിരുന്നു. 1972ലെ സമ്മർ ഒളിംപിക്‌സ് നടന്നത് പശ്ചിമ ജർമനിയിലെ മ്യൂണിക്കിൽ വച്ചായിരുന്നു. ഇസ്രായേൽ പലസ്തീൻ പ്രശ്‌നം കത്തിനിന്നിരുന്ന കാലം. പലസ്തീൻ തീവ്രവാദ സംഘമായ 'ബ്ലാക്ക് സെപ്തംബർ' ഇസ്രായേൽ ഒളിംപിക് സംഘത്തിലെ ഒമ്പത് പേരെ ബന്ദിയാക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു.

vachakam
vachakam
vachakam

234 പലസ്തീൻ തടവുകാരെ വിട്ടയക്കണം എന്നതായിരുന്നു ബ്ലാക്ക് സെപ്തംബറിന്റെ ആവശ്യം. എന്നാൽ അതിന് ഇസ്രായേൽ തയ്യാറായിരുന്നില്ല. കമാൻഡോ ഓപ്പറേഷനിലൂടെ ബന്ദികളെ മോചിപ്പിക്കാൻ ആയിരുന്നു ഇസ്രായേൽ തീരുമാനം. പക്ഷേ, ആ ഓപ്പറേഷൻ പരാജയപ്പെട്ടു. ഒമ്പത് ഇസ്രായേൽ ബന്ദികളും കൊല്ലപ്പെട്ടു. ബ്ലാക്ക് സെപ്തംബർ സംഘത്തിലെ അഞ്ച് പേരെ വധിക്കുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു. എന്നാൽ അതുകൊണ്ട് ഇസ്രായേലിന്റെ പ്രതികാരം അവസാനിച്ചില്ല. ആ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരേയും കണ്ടെത്തി കൊലപ്പെടുത്താൻ ഇസ്രായേൽ തീരുമാനിക്കുകയായിരുന്നു. അതിന് മൊസാദിനെ ചുമതലപ്പെടുത്തി. 'ഓപ്പറേഷൻ റാത്ത് ഓഫ് ഗോഡ്' എന്നായിരുന്നു ആ ഓപ്പറേഷന് നൽകിയ പേര്.
ദൈവത്തിന്റെ ഉഗ്രകോപം! ഓപ്പറേഷൻ ബയനെറ്റ് എന്നും അത് അറിയപ്പെടുന്നു.

ഏതാണ്ട് 20 വർഷമെടുത്തു, മ്യൂണിക്ക് കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ പിന്തുടർന്ന് കൊലപ്പെടുത്താൻ എന്നാണ് റിപ്പോർട്ടുകൾ. 20 മുതൽ 35 പേരാണ് ഇത്തരത്തിൽ മൊസാദിനാൽ കൊല ചെയ്യപ്പെട്ടത്. പിഎൽഒ നേതാവ് യാസിർ അറാഫത്തിനെ വധിക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് മൊസാദ്. ഇസ്രായേൽ പലസ്തീൻ വിഷയം കത്തി നിൽക്കുന്ന കാലത്തായിരുന്നു അത്. യാസർ അറാഫത്ത് ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയ കാലത്തും തങ്ങളുടെ ശ്രമങ്ങളിൽ നിന്ന് മൊസാദ് പിറകോട്ട് പോയിരുന്നില്ല. ആദ്യം 'സാൾട്ട് ഫിഷ്' എന്നായിരുന്നു അറാഫത്തിനെ വധിക്കാനുള്ള പദ്ധതിയുടെ പേര്.

പിന്നീടിത് ഓപ്പറേഷൻ ഗോൾഡ് ഫിഷ് എന്നാക്കി മാറ്റി. 2002 മുതൽ യാസർ അറാഫത്തിനെ ഇസ്രായേൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഒടുവിൽ 2004 നവംബർ 11 അറാഫത്ത് മരിച്ചു. റേഡിയേഷൻ പോയിസണിങ് ഉപയോഗിച്ച് അറാഫത്തിനെ മൊസാദ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പിന്നീട് പുറത്തുവന്ന പല റിപ്പോർട്ടുകളും പറയുന്നത്.
മൊസാദിന്റെ ചരിത്രത്തിലെ  പൊൻതൂവൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് 'ഓപ്പറേഷൻ എന്റബെ'. 248 യാത്രക്കാരുമായി എയർ ഫ്രാൻസ് വിമാനം പാലസ്തീൻ സംഘടനയായ പിഫ്എൽപി റാഞ്ചുകയും ഉഗാണ്ടയിലെ എന്റബെ വിമാനത്താവളത്തിൽ ഇറക്കുകയും ആയിരുന്നു.

1976 നവംബർ 4 ന് ആയിരുന്നു സംഭവം. തടവിലാക്കപ്പെട്ട പലസ്തീൻകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്. എന്തായാലും മ്യൂണിക്കിലെ പോലെ ഒരു ദുരന്തമായി ഇത് അവസാനിച്ചില്ല. മൊസാദും ഇസ്രായേൽ പ്രതിരോധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു ബന്ദി പോലും കൊല്ലപ്പെടാതെ എല്ലാവരേയും മോചിപ്പിച്ചു. വിമാനം ഹൈജാക്ക് ചെയ്തവരെ എല്ലാം കൊല്ലുകയും ചെയ്തു. 

മൊസാദിന്റെ ചെയ്തികൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഒരുപാട് പലസ്തീൻ പോരാളികൾ മൊസാദിനാൽ പലവിധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലെറ്റർ ബോംബുകളും ടെലിഫോൺ ബോംബുകളും കാർ ബോംബുകളും രാസായുധങ്ങളും എല്ലാം ഇതിനായി മൊസാദ് ഉപയോഗിച്ചു. ഈ കൊലപാതകങ്ങൾ എല്ലാം തന്നെ നടന്നത് വിദേശ രാജ്യങ്ങളിൽ ആയിരുന്നു എന്ന് കൂടി ഓർക്കണം.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam