വർഗീയം വടംവലിച്ച നിലമ്പൂർ മേള

JUNE 18, 2025, 10:37 AM

പെരുമഴക്കാലത്ത് വന്ന ഉപതിരഞ്ഞെടുപ്പ് മാമാങ്കം കലാശക്കൊട്ട് കഴിഞ്ഞപ്പോൾ എല്ലാ കക്ഷികളും പങ്കിടുന്നത് ആശങ്കയുടെ ആകാശം മാത്രം. വീണുകിട്ടിയ സർവ്വ വിഷയങ്ങളും എടുത്തമ്മാനമാടിയ പ്രചാരണക്കാലത്ത് രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. പതിവു നാടകങ്ങൾ നിലമ്പൂരിലെ വോട്ടർമാർ നിസ്സംഗതയോടെ കണ്ടുനിന്നു. വോട്ടർമാർക്ക് ദഹിക്കാത്ത അവകാശവാദങ്ങൾ, വോട്ടർമാർക്ക് തീരെ രസിക്കാത്ത വെല്ലുവിളികൾ, പൊതുജനത്തെ വിഡ്ഢികളാക്കുന്ന മാറ്റിപ്പറച്ചിലുകൾ..

അതിനിടെ, സർക്കാരിന്മേൽ ശാപം പോലെ വന്നു വീണ മണ്ണിടിച്ചിലുകൾ. ഇടതു സ്ഥാനാർത്ഥിയുടെ തിരിഞ്ഞുകൊത്തുന്ന പോയകാല പ്രസംഗ വീഡിയോകൾ. പാലക്കാട് മോഡൽ പെട്ടി വിവാദം. വഞ്ചകൻ എന്ന് പിണറായി വിജയൻ വിശേഷിപ്പിച്ച അൻവറിന്റെ ആക്രമണങ്ങൾ. മറുപുറത്ത് യാതൊന്നും നഷ്ടപ്പെടാനില്ലാത്ത വി.ഡി. സതീശന്റെ പടനീക്കം. രാഹുൽ മാങ്കൂട്ടം, ഷാഫി പറമ്പിൽ സംഘങ്ങളുടെ ന്യൂജൻ പയറ്റുകൾ. കോൺഗ്രസുകാരുടെ വീഡിയോ പൊതുനിരത്തിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ അൻവറിക്ക.

മടിച്ചു മടിച്ചു നിന്നശേഷം അവസാന നിമിഷം കളത്തിലിറങ്ങിയ ബി.ജെ.പി. ആര് ജയിച്ചാലും അതേപ്പറ്റി ഒരു കഥ ഞങ്ങൾക്ക് വോട്ടർമരോട്, നിങ്ങളെ മുന്നണികൾ വഞ്ചിച്ച കഥ പറയാനുണ്ടെന്ന് സാക്ഷ്യം പറഞ്ഞ ബി.ജെ.പി. നിലമ്പൂരിനു വേണ്ടി പ്രകടനപത്രിക പോലും തയ്യാറാക്കിയ ബി.ജെ.പി. ഏതായാലും വിഷയ ദാരിദ്ര്യം ഒരുതരത്തിലും ഈ ഉപതിരഞ്ഞെടുപ്പനെ ബാധിച്ചില്ല എന്നുവേണം പറയാൻ.

vachakam
vachakam
vachakam

ക്ഷണിക്കാതെ വന്ന ആർ.എസ്.എസ്

ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ,1970കളിലെ ആർ.എസ്.എസ് ബന്ധം ഓർമ്മകളിൽ നിന്ന് ചികഞ്ഞെടുത്ത് അയവിറക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ശ്രമിച്ചത് നിഷ്‌കളങ്കമായിരുന്നുവോ കൃത്യമായ രാഷ്ട്രീയ ചോദ്യത്തോടുകൂടിയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കത്തിന് തിരശ്ശീല വീണത്. ഒരു മാധ്യമം പുറത്തുവിട്ട ആ അഭിമുഖം കുറച്ചൊന്നുമല്ല സി.പി.എമ്മിനെ അവസാന നിമിഷം വെട്ടിലാക്കിയത്.
50 വർഷം മുൻപത്തെ ഒരു തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് സാന്ദർഭികമായി പറഞ്ഞതിന്റെ പേരിൽ പുലിവാലു പിടിച്ചത് പാർട്ടി സെക്രട്ടറി അല്ല, സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

പാർട്ടി സെക്രട്ടറിയുടെ അഭിമുഖം വിവാദമായി മണിക്കൂറുകൾ തികയും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനം നടത്തി അദ്ദേഹത്തെ തിരുത്തേണ്ടി വന്നത് വോട്ടർമാരോടുള്ള ഏറ്റുപറച്ചിലായി ഒരുതരത്തിൽ മാറി. സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ എന്ന മട്ടിലാണ് നിർണായകനിമിഷത്തിൽ പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. എന്നാൽ ആർ.എസ്.എസിനെ തള്ളിപ്പറയാനുള്ള എല്ലാ ചരിത്ര രേഖകളും കൈവശം വെച്ചുകൊണ്ടാണ് അദ്ദേഹം പത്രസമ്മേളനത്തിന് എത്തിയത്.

vachakam
vachakam
vachakam

ജനത പാർട്ടി രൂപീകരണ വേളയിൽ വാസ്തവത്തിൽ നടന്നത് കേവലം തെരഞ്ഞെടുപ്പ് സഹകരണം മാത്രമാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് പിണറായി വിജയൻ പ്രതിരോധം തീർത്തത്. ഒരുകാലത്തും സി.പി.എം-ആർ.എസ്.എസ് ബന്ധം ഉണ്ടായിട്ടില്ല. ഇന്നലെയും ഇല്ല, നാളെ ഉണ്ടാവുകയുമില്ല. കേരളത്തിൽ സി.പി.എമ്മിന്റെ 215 സഖാക്കളെ കൊല ചെയ്ത പ്രസ്ഥാനമാണ് ആർ.എസ്.എസ്. ഫാസിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന സംഘടനയോട് പ്രത്യയശാസ്ത്രപരമായി യോജിക്കാൻ കഴിയില്ല.

അവർ എന്നും ശത്രുക്കളായി കണ്ടത് സി.പി.എമ്മിനെ മാത്രമാണ്. ആർ.എസ്.എസ് ബന്ധം തള്ളിപ്പറയാൻ നീരജ് ചൗധരിയുടെ പുസ്തകം പോലും കൈവശം വച്ചുകൊണ്ടാണ് പിണറായി വിജയൻ എത്തിയത് എന്നറിയുമ്പോൾ ഗോവിന്ദന്റെ പരാമർശം തെരഞ്ഞെടുപ്പ് വേദിയിൽ സി.പി.എമ്മിന് എത്രമാത്രം തിരിച്ചടിയായി എന്ന് വ്യക്തമാണ്.

മലപ്പുറത്തിന്റെ പച്ച

vachakam
vachakam
vachakam

പുനലൂർ നിയോജകമണ്ഡലം ഉൾപ്പെടുന്ന മലപ്പുറം ജില്ലയുടെ നിറവും ജാതിയും ജനുസ്സും എല്ലാം ചർച്ച ചെയ്യപ്പെട്ട പ്രചാരണക്കാലമാണ് കഴിഞ്ഞുപോയത്. അതിൽ പ്രധാനം മതരാഷ്ട്ര വാദികൾ എന്ന് ആക്ഷേപിക്കപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിക്ക് യു.ഡി.എഫുമായുള്ള ബന്ധം മുതൽ വിശ്വകർമ്മ സഭയുടെ നിലപാട് വരെയുണ്ട്.
ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ നിർത്തി ക്രൈസ്തവ വോട്ടുകളിൽ കണ്ണുനടുന്ന ബി.ജെ.പി ഒരുവശത്ത്. ആശയപരമായി യോജിപ്പില്ലെങ്കിലും തീവ്ര മുസ്ലിം നിലപാടുകാരുടെ വോട്ട് വേണ്ടെന്ന് പറയാനില്ലെന്ന് യു.ഡി.എഫ്. കൊട്ടിക്കലാശം പോലും വേണ്ടെന്നുവച്ച് നിർമമനായി നിലമ്പൂരിലെ വോട്ടർമാരെ നേരിട്ട പി.വി. അൻവർ.

പരമാവധി വോട്ട് തടുത്തു കൂട്ടാനുള്ള ശ്രമത്തിനിടെ, നവ കേരളത്തിൽ മലപ്പുറത്തിന്റെ നിറം പച്ചയോ ചുവപ്പോ അതോ കാവിയോ എന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു നേതാക്കൾ. ഇറാൻ ഇസ്രയേൽ യുദ്ധം വരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വർഗീയ കാർഡ് ഇറക്കുന്നതിന് സഹായകരമായി. പുനലൂർ തങ്ങളുടെ കൂടെയാണെന്ന് തെളിയിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ വർഗീയ കക്ഷികളുടെ ജനിതകം തേടി, ചരിത്രം ചികഞ്ഞ് നിലമ്പൂരിലെ വോട്ടർമാരുടെ ചിന്താധാരയിലേക്ക് രാഷ്ട്രീയ കക്ഷികൾ പലതും കടത്തി വിട്ടു.

പുനലൂർ മണ്ഡലത്തിൽ ന്യൂനപക്ഷ വർഗീയത വോട്ടുകളെ സ്വാധീനിക്കും എന്ന് കരുതുന്നവരാണ് എല്ലാ രാഷ്ട്രീയ കക്ഷികളും. ജമാഅത്തെ ഇസ്ലാമിയെ യു.ഡി.എഫ് മുന്നണിയുടെ ഭാഗമായി പരിഗണിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ കൈകോർക്കുന്നു എന്ന പ്രതീതിയാണ് നിലമ്പൂർ സമ്മാനിച്ചത്. പി.വി. അൻവറിനെ പോലും മുന്നണിയുടെ അസോസിയേറ്റ് ആക്കാൻ വിസമ്മതിച്ചവർ വർഗീയ സംഘടനയെ കൂടെ കൂട്ടി എന്നായിരുന്നു ആക്ഷേപം. ന്യൂനപക്ഷ വർഗീയതയെ പ്രയോജനപ്പെടുത്താൻ യു.ഡി.എഫും ഭൂരിപക്ഷ വർഗീയതയെ മുതലാക്കാൻ ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് ആക്ഷേപിച്ചു കൊണ്ടാണ് സി.പി.എം കളത്തിൽ നിറഞ്ഞത്.

അതേസമയം അബ്ദുൾ നാസർ മദനിയുടെ പി.ഡി.പിയോട് ഇടതിന് അയിത്തം ഇല്ലെന്നതും നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് കാണാൻ കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയും പി.ഡി.പിയും തമ്മിൽ താരതമ്യം ചെയ്യരുതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ  നിലപാട്. മദനിയുടെ പി.ഡി.പി പീഡനമേറ്റ ഒരു പാവം പാർട്ടിയാണെന്ന് ഗോവിന്ദൻ പറഞ്ഞുവെച്ചു.
പഴയകാല കൂട്ടുകെട്ടുകൾ, മുൻകാല നിലപാടുകൾ എന്നിവയെല്ലാം കുത്തിപ്പൊക്കി സമകാലിക രാഷ്ട്രീയത്തിൽ വോട്ടർമാരെ എങ്ങനെ ആശയക്കുഴപ്പത്തിൽ ആക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണമായി നിലമ്പൂർ.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 18 മണ്ഡലങ്ങളിൽ എൽ.ഡി.എഫിനായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പരസ്യപിന്തുണ. ഇ. അഹമ്മദ്, ശശി തരൂർ, കെ.വി. തോമസ് എന്നിവരെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 124 മണ്ഡലങ്ങളിൽ ഇടതിന് പിന്തുണ നൽകി. കിനാലൂരിൽ മലേഷ്യൻ പദ്ധതിക്കെതിരേ നടന്ന സമരകാലത്ത് ഇടതുപക്ഷവുമായി അകന്നിട്ടുപോലും നിയമസഭാ തിരഞ്ഞെടുപ്പിൽ അടുത്തു. വെൽഫെയർ പാർട്ടി രൂപവത്കരിച്ചശേഷവും ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഇടതുപക്ഷവുമായി ധാരണയുണ്ടായിരുന്നു.

2020ലെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലാണ് ആദ്യമായി ജമാഅത്തെ ഇസ്ലാമി യു.ഡി.എഫുമായി അടുക്കുന്നത്. അന്നുവരെ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിരുന്ന മുസ്ലിംലീഗും പല തദ്ദേശ സ്ഥാപനങ്ങളിലും വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് പിന്തുണ നൽകി. പക്ഷേ ഈ ബന്ധം പതിവ് വോട്ട് ബാങ്കുകളിലുണ്ടായ ചോർച്ച തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ പരാജയത്തിന് ഇടയാക്കി എന്ന് സി.പി.എം നേതാവ് പി. ജയരാജന്റെ കേരളത്തിലെ മുസ്ലിം രാഷ്ട്രീയം ചർച്ചചെയ്യുന്ന പുസ്തകത്തിലെ പരാമർശവും പ്രചാരണകാല വിഷയമായി.

ഏതായാലും പ്രചരണത്തിന് പ്രിയങ്കഗാന്ധി എത്തിയതൊന്നും നിലമ്പൂരിൽ വലിയ ചലനം സൃഷ്ടിച്ചില്ല എന്ന് വേണം പറയാൻ. സർക്കാർ വിരുദ്ധ വോട്ടുകൾ പ്രതീക്ഷിച്ചു തന്നെയാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ. യു.ഡി.എഫിന് അനുകൂല മണ്ഡലമാണ് നിലമ്പൂരെന്ന് പറയാമെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ മൊത്തത്തിലുള്ള കണക്കെടുക്കുമ്പോൾ ഇരുമുന്നണിക്കും വോട്ട് വർദ്ധിച്ചിട്ടുള്ളതായി കാണാം.
ഉപതിരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാൻ യു.ഡി.എഫിന് ഭയമാണെന്ന് സി.പി.എം ആക്ഷേപിച്ചു. നവ കേരള രാഷ്ട്രീയം വികസനത്തിന്റേതാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് എം. സ്വരാജ് വഴി പരമാവധി പ്രചാരണം നടത്തി.

എന്നാൽ 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നു എന്ന അവകാശവാദം ഒരിടത്ത് പറയുമ്പോഴും മറുവശത്ത് ആശാവർക്കർമാരുടെ മാസങ്ങൾ നീണ്ട സമരം സർക്കാരിനെതിരെ ചോദ്യചിഹ്നമായി മാറി. അതിനൊപ്പം ആശാവർക്കർമാരുടെ സമരം രാഷ്ട്രീയപ്രേരിതം ആണെന്ന സി.പി.എം വാദം ശരിവെക്കും വിധം നിലമ്പൂരിൽ സർക്കാരിനെതിരെ പ്രചാരണം നടത്താൻ ആശാവർക്കർമാർ നേരിട്ട് എത്തി.

യു.ഡി.എഫിനു വേണ്ടി മുസ്ലിംലീഗ് അവരുടെ സർവ്വശക്തിയും പ്രയോഗിച്ച് രംഗത്ത് വന്നു എന്ന് കരുതാനാണ് ആര്യാടൻ ഷൗക്കത്ത് ആഗ്രഹിക്കുന്നത്. ജമായത്ത് ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് യാതൊന്നും പറയാതെയാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. ഏതായാലും അവസാന നിമിഷത്തെ വിവാദങ്ങൾ ഒന്നും വോട്ടർമാരുടെ മനസ്സിനെ കാര്യമായി സ്വാധീനിക്കാൻ പോന്നതല്ല എന്ന് വേണം വിലയിരുത്താൻ.

23ന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന്റെ 9 വർഷത്തെ പ്രകടനത്തിനുള്ള പ്രതിഫലനം ആയിരിക്കുമോ എന്നത് കൗതുകമുള്ള രാഷ്ട്രീയ ചോദ്യമാണ്. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളും തൊട്ടുപിന്നാലെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പും നിലമ്പൂരിലെ ചൂണ്ടുപലക കണ്ടിട്ടാവണം എന്ന് യാതൊരു നിർബന്ധവുമില്ല.

പ്രിജിത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam