വാഷിംഗ്ടന്‍: ഇസ്രയേല്‍-ഇറാന്‍ ആക്രമണം ശക്തമാകുന്നതിനിടെ യുഎസിന്റെ ബി2 ബോംബര്‍ വിമാനങ്ങള്‍ പസിഫിക് ദ്വീപായ ഗ്വാമിലേക്ക് നീങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണ് ഇവ. ഇറാനെ യുഎസ് ആക്രമിച്ചേക്കുമെന്ന സൂചന ശക്തമാകവേയാണ് നീക്കം.
യുഎസിലെ മിസോറിയിലുള്ള വൈറ്റ്മാന്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് ബി2 ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. എന്നാല്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള നീക്കമാണോ ഇതെന്നതില്‍ വ്യക്തതയില്ല. ഇറാനെതിരെയുള്ള ആക്രമണത്തില്‍ പങ്കാളിയാകണോ എന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വൈകാതെ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭൂഗര്‍ഭകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകള്‍ വഹിക്കാനാണ് ബി2 ബോംബര്‍ ഉപയോഗിക്കുന്നത്. ഇറാന്റെ ഭൂഗര്‍ഭ ആണവനിലയം തകര്‍ക്കാന്‍ ബി2 ബോംബറുകള്‍ ഉപയോഗിക്കാനാണ് ഇസ്രയേല്‍ യുഎസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ 2 ആഴ്ച കഴിഞ്ഞ് തീരുമാനമെടുക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം, ഇസ്രയേലിന്റെ 30 യുദ്ധവിമാനങ്ങള്‍ ഇറാനിലെ തെക്കുപടിഞ്ഞാറന്‍ മേഖല ലക്ഷ്യമാക്കി നീങ്ങിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇറാന്‍ സൈബര്‍ യൂണിറ്റിന്റെ കെട്ടിടം തകര്‍ത്തെന്നും ഇസ്ഫഹാന്‍ ആണവനിലയം ആക്രമിച്ചെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ആണവനിലയം ആക്രമിക്കരുതെന്ന് വെള്ളിയാഴ്ച രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിലെ ഏതാനും മേഖലകളില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്