തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പരിശോധനയുമായി ബന്ധപ്പെട്ടുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് അറിയിച്ചു. രാജ്യത്ത് തന്നെ അഞ്ചോളം ലാബുകളിൽ മാത്രമാണ് അമീബ കണ്ടെത്താനുള്ള പിസിആർ പരിശോധന ഉള്ളത്. എന്നാൽ മോളിക്യുലാർ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും സ്പീഷീസ് ഐഡന്റിഫിക്കേഷനും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ ജൂൺ മാസത്തിൽ സജ്ജമാക്കിയിരുന്നു.
നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമായി. 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലാർ സംവിധാനം ((Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) ഇവിടെ സജ്ജമാണ്. അതേ സമയം രാജ്യത്തെ ഭൂരിഭാഗം ലാബുകളിലും 3 തരം അമീബകളെ മാത്രം കണ്ടെത്താനുള്ള സംവിധാനമാണുള്ളത്.
കോഴിക്കോട് മൈക്രോബയോളജി ലാബിൽ അമീബയാണോ എന്ന് കണ്ടെത്താനുള്ള പ്രാഥമിക പരിശോധനാ സൗകര്യമുണ്ട്. രോഗിയുടെ പരിശോധനാ സാമ്പിളായ സി.എസ്.എഫ്.
(സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ്) കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെത്തിയാൽ ഉടൻതന്നെ പ്രാഥമിക പരിശോധന നടത്തും. അതിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയാൽ ചികിത്സ ആരംഭിക്കുന്നതാണ്. സ്പീഷീസ് ഐഡന്റിഫിക്കേഷന് വേണ്ടി മാത്രമാണ് തിരുവനന്തപുരത്തെ ലാബിൽ അയക്കുന്നത്. തിരുവനന്തപുരത്തേക്ക് അയച്ചാൽ പരിശോധനയ്ക്ക് ശേഷം ഒട്ടും വൈകാതെ തന്നെ റിസൾട്ട് ഓൺലൈനായി അയക്കുന്നുണ്ട്. വെള്ളത്തിൽ നടത്തുന്ന പരിശോധനയിൽ സംശയം ഉണ്ടെങ്കിൽ റിപ്പീറ്റ് ടെസ്റ്റും കൾച്ചറും ചെയ്യേണ്ടതുണ്ട്. അതിനായുള്ള സ്വാഭാവിക സമയം മാത്രമാണ് എടുക്കാറുള്ളത്. ഇതറിയാതെയാണ് പ്രചരണം നടക്കുന്നത്.
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിന് പുറമേ കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ കൂടി കൂടി അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ സ്ഥിരീകരണത്തിനുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കുനുള്ള ശ്രമം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
അമീബിക്ക് മസ്തിഷ്ക ജ്വരം പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാൻ സാധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്