ന്യൂഡല്‍ഹി: യു.എസ് മാധ്യമപ്രവര്ത്തകന് ഡാനിയല്‍ പേളിനെ (38) 23 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഡാനിയല്‍ പേളിനെ വധിച്ചത് ബ്രിട്ടീഷ്-പാക് ഭീകരന് അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖാണ്. ഇയാള്‍ക്ക് ജെയ്ഷെയുമായി നേരിട്ട് ബന്ധമുണ്ടെന്ന് മിസ്രി പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറില്‍ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡര്‍ അബ്ദുല്‍ റൗഫ് അസര്‍ എന്ന കൊടുംഭീകരനാണ് ഡാനിയല്‍ പേള്‍ വധത്തിലെ മറ്റൊരു പ്രധാന പ്രതിയെന്നും അദേഹം വ്യക്തമാക്കി. ഏറെ നാളായി ഇന്ത്യ ഇയാളെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. 1999 ലെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2016 ലെ പഠാന്‍കോട്ട് ആക്രമണം, 2019 ലെ പുല്‍വാമ ആക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്.
2007 മുതല്‍ ജയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറായി പ്രവര്‍ത്തിക്കുകയായിരുന്നു. 2010 ല്‍ അമേരിക്ക ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു. 2002 ഫെബ്രുവരിയിലാണ് ഡാനിയല്‍ പേളിന്റെ വധത്തിന് ആധാരമായ സംഭവം നടന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ തെക്കനേഷ്യന്‍ ബ്യൂറോ ചീഫായി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു ഡാനിയേല്‍. ഭീകരരെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റ ഭാഗമായാണ് ഡാനിയേല്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തിയത്. അവിടെവച്ച് ഭീകരര്‍ ഡാനിയേലിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊല്ലുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്