ഇന്ത്യയ്ക്കെതിരെ യു.എസ് 50 ശതമാനം ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത്, ഇന്ത്യയില്‍ നിന്ന് അമേരിക്ക വാങ്ങുന്ന വസ്തുക്കള്‍ക്ക് 50 ശതമാനം ചുങ്കം നല്‍കണം. ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില കൂടും എന്നതാണ് ഇതിന്റെ ഫലം. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന രാജ്യമാണ് അമേരിക്ക. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയും പ്രതിസന്ധിയിലാകുന്ന നീക്കമാണ് ട്രംപ് നടത്തിയത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണയും ആയുധങ്ങളും വാങ്ങുന്നു എന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ ചുങ്കം ഇരട്ടിയാക്കിയത്. എന്നാല്‍ റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കുറവാണ്. ഇന്ത്യയുടെ വ്യാപാര പങ്കാളികളില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണെങ്കില്‍ അഞ്ചാം സ്ഥാനത്താണ് റഷ്യ. എന്നാല്‍, റഷ്യയില്‍ നിന്ന് വാങ്ങുന്നതിന് പകരം അമേരിക്കയില്‍ നിന്ന് വാങ്ങൂ എന്നാണ് ട്രംപ് പറയുന്നത്.
ഒടുവിലത്തെ വ്യാപാര കണക്കുകള്‍ പ്രകാരം അമേരിക്ക, ചൈന, യുഎഇ, സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ ആദ്യ അഞ്ച് വ്യാപാര പങ്കാളികള്‍. ഇതില്‍ അമേരിക്കയുമായി നടത്തുന്ന വ്യാപാരം മാത്രമാണ് ഇന്ത്യയ്ക്ക് മെച്ചമുള്ളത്. ബാക്കി നാല് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നെഗറ്റീവ് വ്യാപാരമാണ് ഉള്ളത്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരം 118 ബില്യണ്‍ ഡോളര്‍ ആണ്. 71.39 ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. അമേരിക്കയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 46.82 ബില്യണ്‍ ഡോളറും. അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇന്ത്യ വാങ്ങണം എന്നാണ് ട്രംപിന്റെ ആവശ്യം. അമേരിക്കക്ക് ഇന്ത്യന്‍ വിപണി നിയന്ത്രണമില്ലാതെ തുറന്നു നല്‍കണം എന്നും ട്രംപ് ആവശ്യപ്പെടുന്നു.
ലാഭം കൊയ്ത് ചൈന
ചൈനയിലേക്ക് ഇന്ത്യയുടെ കയറ്റുമതി 13.6 ബില്യണ്‍ ഡോളറിന്റേതാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 90.72 ബില്യണ്‍ ഡോളറിന്റേതും. മൊത്തം 104 ബില്യണ്‍ ഡോളറിന്റെ വ്യാപാരമുണ്ടെങ്കിലും ഇന്ത്യയുടെ ബാലന്‍സ് ഷീറ്റ് നഷ്ടത്തിലാണ്. ഇറക്കുമതിയാണ് കൂടുതല്‍. യുഎഇയുമായുള്ള ഇന്ത്യയുടെ കയറ്റുമതി 28.76 ബില്യണ്‍ ഡോളറും ഇറക്കുമതി 48.88 ബില്യണ്‍ ഡോളറുണ്. ഇവിടെയും ഇന്ത്യയുടെ ഇറക്കുമതി കൂടുതലായിതിനാല്‍ നെഗറ്റീവ് വ്യാപാരമാണ് നടക്കുന്നത്.
സൗദി അറേബ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 9.69 ബില്യണ്‍ ഡോളറും സൗദിയില്‍ നിന്നുള്ള ഇറക്കുമതി 38.62 ബില്യണ്‍ ഡോളറുമാണ്. സൗദിയില്‍ നിന്നുള്ള ഇറക്കുമതിയാണ് കൂടുതല്‍. റഷ്യയിലേക്ക് ഇന്ത്യയുടെ കയറ്റുമതി 2.8 ബില്യണ്‍ ഡോളര്‍ മാത്രമാണ്. അതേമസയം, റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 41.56 ബില്യണ്‍ ഡോളറാണ്.
അമേരിക്കക്കും ഇന്ത്യയ്ക്കും തിരിച്ചടി ഇങ്ങനെ
ഫലത്തില്‍ കയറ്റുമതിയില്‍ ഇന്ത്യ മികച്ചു നില്‍ക്കുന്നത് അമേരിക്കയുമായുള്ള ഇടപാട് മാത്രമാണ്. ക്രൂഡ് ഓയില്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, വാതകം തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, മരുന്നുകള്‍, അരി, ചായ, സുഗന്ധ വ്യഞ്ജനങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്പ്പന്നങ്ങല് എന്നിവയാണ് ഇന്ത്യ കൂടുതലും കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ചരക്കുകള്‍ അമേരിക്കയില്‍ എത്തുന്നുണ്ട്. ഈ വസ്തുക്കള്‍ക്ക് ഉയര്‍ന്ന ചുങ്കം കൊടുക്കേണ്ടി വരുമ്പോള്‍ വില വര്‍ധിക്കും. അത് മറ്റൊരു തരത്തില്‍ അമേരിക്കന്‍ വിപണിക്ക് തിരിച്ചടിയുണ്ടാകും. ഇന്ത്യയുടെ കയറ്റുമതി പ്രതിസന്ധിയിലാകുകയും ചെയ്യും. ഇന്ത്യയില്‍ നിന്ന് ഇറക്കുന്ന വസ്തുക്കള്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുകയോ മറ്റേതെങ്കിലും രാജ്യത്ത് നിന്ന് കുറഞ്ഞ നിരക്കില്‍ ഇറക്കുകയോ ചെയ്താലേ അമേരിക്കന്‍ വിപണി നേരിടുന്ന വെല്ലുവിളി തരണം ചെയ്യാന്‍ ട്രംപിന് സാധിക്കൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്