വഴിതെറ്റിച്ചത് സുഹൃത്തുക്കൾ. തകർച്ചയ്ക്ക് കാരണം തെറ്റായ തീരുമാനങ്ങൾ: പൃഥ്വിഷാ

JUNE 27, 2025, 4:23 AM

മുംബയ് : കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിലും ക്രിക്കറ്റിനോട് പ്രതിബദ്ധത പുലർത്തുന്നതിലും തനിക്ക് തെറ്റുപറ്റിപ്പോയെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യൻ ക്രിക്കറ്റർ പൃഥ്വി ഷാ. സച്ചിനെയും വിരാടിനെയും സെവാഗിനെയുമൊക്കെപ്പോലെ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമാകുമെന്ന് ഒരു കാലത്ത് കരുതപ്പെട്ടിരുന്ന പൃഥ്വി പക്ഷേ വഴിതെറ്റി വിനോദ് കാംബ്‌ളിയെപ്പോലെ ഒന്നുമാകാതെ പോയി. ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട താരം ഇപ്പോൾ ഐ.പി.എൽ ലേലത്തിൽ ഒരു ടീമിനും വേണ്ടാത്തയാളായി. തന്റെ തെറ്റുകൾ തിരിച്ചറിയുന്നുവെന്നും ഇനിയൊരു തിരിച്ചുവരവിന് ആത്മാർത്ഥമായി ശ്രമിക്കുന്നുവെന്നും പൃഥ്വി കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുംബയ് ക്രിക്കറ്റ് ടീമിൽ നിന്ന് മാറി ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്ര ടീമിന് വേണ്ടി കളിക്കാൻ തീരുമാനിച്ചതെന്നും പൃഥ്വി പറഞ്ഞു.

''എനിക്ക് പറ്റിയ പാളിച്ചകൾ ഇപ്പോൾ മനസിലാകുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങളെടുത്തു. മോശം വഴികളിലൂടെ സഞ്ചരിച്ചു. ക്രിക്കറ്റിൽ നിന്ന് എന്റെ ശ്രദ്ധ വിട്ടുപോയി. കളിക്കും പരിശീലനത്തിനും ഞാൻ ചെലവിട്ടിരുന്ന സമയം കുറഞ്ഞുകുറഞ്ഞുവന്നു. പണ്ടൊക്കെ എത്ര നേരം ബാറ്റിംഗ് പരിശീലനത്തിന് ചെലവിട്ടാലും എനിക്ക് മടുക്കില്ലായിരുന്നു. പക്ഷേ പിന്നീട് ഞാൻ പരിശീലനത്തിൽ ശ്രദ്ധിക്കാതെയായി. ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് തിരിച്ചറിയാനാകാതെപോയി. ഒട്ടും ആവശ്യമില്ലാത്ത പലതിലേക്കും ഞാൻ തിരിഞ്ഞു. ആ സമയത്ത് വേണ്ടാത്ത പല കൂട്ടുകെട്ടുകളും എനിക്കുണ്ടായി. അവർ എന്നെ ക്രിക്കറ്റ് അല്ലാത്ത പലതിലേക്കും കൊണ്ടുപോയി. അന്ന് വരാനിരിക്കുന്ന ആപത്ത് തിരിച്ചറിഞ്ഞില്ല. ബഹുമാനിക്കേണ്ടവരെ വെറുപ്പിച്ചു. ബന്ധങ്ങൾ ഇല്ലാതാക്കി. ക്രിക്കറ്റിലെ പേരും പെരുമയും പോയപ്പോൾ കൂട്ടുകാരും അപ്രത്യക്ഷമായി. അപ്പോഴാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.' അഭിമുഖത്തിൽ ഷാ ഏറ്റുപറഞ്ഞു.

ഈ തിരിച്ചറിവാണ് തന്നെ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിച്ചതെന്നും 25കാരനായ ഷാ പറഞ്ഞു. താൻ മോശം കാലത്തിലൂടെ കടന്നുപോയപ്പോൾ ഒപ്പംകളിച്ചവരിൽ തന്നെ വിളിക്കാനും സംസാരിക്കാനും ശ്രമിച്ചത് റിഷഭ് പന്ത് മാത്രമാണെന്നും ഷാ പറഞ്ഞു. മുൻ താരങ്ങളിൽ സച്ചിൻ ടെൻഡുൽക്കർ സംസാരിച്ചിരുന്നു. അർജുൻ ടെൻഡുൽക്കർക്കൊപ്പമാണ് ഞാൻ കളിച്ചുവളർന്നത്. അന്നുമുതൽ സച്ചിൻ പ്രത്യേകം ശ്രദ്ധകാട്ടിയിരുന്നുവെന്നും ഷാ പറഞ്ഞു.

vachakam
vachakam
vachakam

2018ൽ വെസ്റ്റ് ഇൻഡീസിനെതിരെ രാജ്‌കോട്ടിൽ 18-ാം വയസിൽ സെഞ്ച്വറി നേടിയാണ് പൃഥ്വി ടെസ്റ്റ് കരിയർ ആരംഭിച്ചത്. എന്നാൽ ആകെ അഞ്ചുടെസ്റ്റുകൾ മാത്രമാണ് കളിക്കാൻ കഴിഞ്ഞത്. ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറികളും ഉൾപ്പടെ 339 റൺസ് സമ്പാദ്യം. 2020ലെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മെൽബൺ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ഡക്കാവുകയും രണ്ടാം ഇന്നിംഗ്‌സിൽ നാലുറൺസിന് പുറത്താവുകയും ചെയ്തതോടെ ടെസ്റ്റ് കരിയർ അവസാനിച്ചു. പരിക്കും ഒരു ഘടകമായി. ആറ് ഏകദിനങ്ങളിലും ഒരു ടി20യിലും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടുണ്ട്. 2021 ജൂലായ് 25ന് ശ്രീലങ്കയ്ക്ക് എതിരായ ടി20യിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് നേരിട്ട ആദ്യ പന്തിൽ ഡക്കായി.

ആഭ്യന്തര ക്രിക്കറ്റിൽ മുംബയ്ക്ക് വേണ്ടി കഴിഞ്ഞവർഷത്തെ സെയ്ദ് മുഷ്താഖ് ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ഐ.പി.എല്ലിൽ ഡൽഹിക്ക് വേണ്ടി 79 മത്സരങ്ങളിൽ നിന്ന് 14 അർദ്ധസെഞ്ച്വറികളടക്കം147.46 സ്‌ട്രൈക്ക് റേറ്റിൽ 1892 റൺസ് നേടിയിട്ടുള്ള ഷായെ കഴിഞ്ഞ താരലേലത്തിൽ ഒരു ടീമും സ്വന്തമാക്കാൻ തയ്യാറായിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam